
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; പ്രവർത്തനം തുടങ്ങാതെ ബോവിക്കാനത്തെ എബിസി കേന്ദ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോവിക്കാനം ∙ തെരുവുനായ വന്ധ്യംകരണത്തിനായി ഒന്നര കോടി രൂപ ചെലവഴിച്ച് ബോവിക്കാനത്ത് നിർമിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞ സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ. തെരുവുനായ ശല്യം ജില്ലയിൽ വ്യാപകമായി ഭീഷണിയായിരിക്കെയാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക്. കഴിഞ്ഞ മാസം 19 ന് മന്ത്രി ജെ.ചിഞ്ചുറാണിയാണ് എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
പട്ടികളെ പിടിക്കാനും വന്ധ്യംകരണം നടത്താനുമുള്ള ഏജൻസി, ഉപകരണങ്ങൾ, കൂട്, കെട്ടിടം തുടങ്ങി എല്ലാം തയാറായ ശേഷമാണ് ഉദ്ഘാടനം നടത്തിയത്.പക്ഷേ ഇതുവരെയായിട്ടും പ്രവർത്തനം തുടങ്ങിയില്ല. പറഞ്ഞ സമയത്ത് പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ഇതിനകം 700ൽ ഏറെ തെരുവു നായകളെ വന്ധ്യംകരിക്കാൻ കഴിയുമായിരുന്നു. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് അത്യാധുനിക രീതിയിലുള്ള എബിസി കേന്ദ്രം ബോവിക്കാനം എട്ടാംമൈലിൽ നിർമിച്ചത്.
മുളിയാറിലെ വെറ്ററിനറി കേന്ദ്രത്തിനോട് ചേർന്നാണിത്. 1.40 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. നെയ്ൻ ഫൗണ്ടേഷൻ എന്ന ഹരിയാന ആസ്ഥാനമായ സംഘടനയാണ് ഇതിന്റെ കരാറെടുത്തത്. പട്ടിയെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം അതേ സ്ഥലത്ത് തിരികെ വിടാൻ 1925 രൂപയാണ് അവർക്കു കൊടുക്കുക. 5 ദിവസം കൂട്ടിലിട്ട് ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിടുക.
തെരുവു നായകളുടെ വംശവർധന തടയുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ലാണ് കാസർകോട്ട് എബിസി കേന്ദ്രം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനു സമീപത്തെ പഴയ മൃഗാശുപത്രിയിലാണ് അത് പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം തൃക്കരിപ്പൂരിൽ മറ്റൊരു കേന്ദ്രവും തുടങ്ങി. എന്നാൽ 2023 ൽ രണ്ടിന്റെയും പ്രവർത്തനം നിലച്ചു.
ഇതോടെ തെരുവു നായകളുടെ എണ്ണം വർധിക്കുകയും ചെയ്തു. ഓരോ മാസവും ശരാശരി ആയിരത്തിലേറെ പേർക്കാണ് ജില്ലയിൽ പട്ടികളുടെ കടിയേൽക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബോവിക്കാനത്ത് പുതിയ എബിസി കേന്ദ്രം തുടങ്ങിയത്. പക്ഷേ മന്ത്രി ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തത് ചർച്ചയാവുകയാണ്.