
ടികെ റോഡ് നവീകരണം: രണ്ടാംഘട്ടം തുടങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരവിപേരൂർ ∙ തിരുവല്ല – കുമ്പഴ (ടികെ) റോഡ് പുനരുദ്ധാരണം രണ്ടാം ഘട്ടം നിർമാണം തുടങ്ങുന്നു. വള്ളംകുളം മുതൽ കോഴഞ്ചേരി പാലത്തിന്റെ മാരാമൺ ഭാഗം വരെയാണ് രണ്ടാം ഘട്ടമായി ചെയ്യുന്നത്. 7.2 കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്.ടാറിങ്ങിനു മുന്നോടിയായി ഇരവിപേരൂർ പൊയ്കപടിയിൽ പൊതുമരാമത്ത് ഓഫിസിനു സമീപത്തെ കലുങ്ക് പൊളിച്ചു പണിയുന്ന ജോലി നാളെ തുടങ്ങും. നാളെ മുതൽ ഈ ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കലുങ്കിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഉപരിതല ടാറിങ് നടത്തും.ആദ്യഘട്ടത്തിൽ തിരുവല്ല എസ്സി ജംക്ഷൻ മുതൽ വള്ളംകുളം പാലം വരെയുള്ള ജോലികളാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മഞ്ഞാടിയിൽ കലുങ്ക് പൊളിച്ചു പണിയുന്ന ജോലി നടക്കുന്നത്. ഇപ്പോൾ ഒരു വരി ഗതാഗതം മാത്രം അനുവദിച്ചിട്ടുള്ള ഇവിടെ 10 ദിവസത്തിനകം റോഡ് പൂർണമായും തുറന്നു കൊടുക്കും.
ഇതോടൊപ്പം മഞ്ഞാടി ഇവാൻജലിക്കൽ പള്ളിക്കു മുൻവശത്തെ കലുങ്ക് പൊളിച്ചുപണിയുന്ന ജോലി ഇതുവരെ തുടങ്ങിയിട്ടില്ല. കലുങ്ക് നിർമിക്കുന്നതിന് നാട്ടുകാർ എതിർപ്പ് അറിയിച്ചതോടെയാണ് പണി നിർത്തിവച്ചത്. ഇവിടെ കലുങ്ക് നിർമിക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.നിർമാണം പൂർത്തിയാകുന്നതോടെ തിരുവല്ല മുതൽ കോഴഞ്ചേരി വരെയുള്ള റോഡുഭാഗം ഉന്നത നിലവാരത്തിലാകും. അപ്പോഴും കുപ്പിക്കഴുത്തായ രണ്ടു പാലങ്ങൾ ബാക്കിയുണ്ടാകും. കറ്റോട് പാലവും തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫിനു മുൻപിലുള്ള ചെറിയ പാലവും. കറ്റോട് പാലം വീതി കൂട്ടി നിർമിക്കാൻ ഇതിനോടു ചേർന്ന ജലസേചന വകുപ്പിന്റെ ചീപ്പും ഷട്ടറും മാറ്റി നിർമിക്കണം.ഇതിനു പണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. തോട്ടപ്പുഴശ്ശേരി പാലത്തിന് ഒരു വാഹനത്തിനു പോകാനുള്ള വീതി മാത്രമുള്ളതാണ്. പാലങ്ങൾ പൊളിച്ചു പണിയുന്നത് നിലവിലെ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടില്ല.