
ബാലരാമപുരം കൊടിനട–പ്രാവച്ചമ്പലം മീഡിയൻ: മുറിച്ചു മാറ്റാതെ മരച്ചില്ലകൾ; പ്രകാശിക്കാത്ത വിളക്കുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ കരമന–കളിയിക്കാവിള പാതയിൽ ബാലരാമപുരം കൊടിനട മുതൽ പ്രാവച്ചമ്പലം വരെ മീഡിയനിൽ വളർന്നു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാനും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാനും നടപടി ഇല്ലാത്തതിനാൽ അപകടം വർധിക്കുന്നു. വാഹന ഡ്രൈവർമാർക്ക് റോഡിന്റെ മുൻവശം കാണാൻ കഴിയാത്തത്ര രീതിയിലാണ് പലയിടത്തും മരച്ചില്ലകൾ റോഡിലേക്കു വളർന്നു നിൽക്കുന്നത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാന കാലത്താണ് റോഡിന്റെ ഉദ്ഘാടനം നടന്നത്. മീഡിയൻ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും കരാർ സ്വകാര്യ ഏജൻസിയെ ഏൽപിച്ചിരുന്നു. അവർ ചെടികൾ നട്ടുപിടിപ്പിക്കുകയും വെള്ളം ഒഴിച്ച് വളർത്തിയെടുക്കുകയും ചെയ്തിരുന്നു. അവ വൻ മരങ്ങളായി വളർന്നു നിൽക്കുകയാണ് പലയിടത്തും. പരിപാലനത്തിന് ഏൽപിച്ച ഏജൻസിയുടെ കാലാവധി കഴിഞ്ഞെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ പാത കടന്നുപോകുന്ന ഭാഗത്തെ പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ പലതവണ പൊതുമരാമത്ത് വകുപ്പിന് നോട്ടിസ് നൽകിയെങ്കിലും അവർ അത് ചെവിക്കൊണ്ടിട്ടില്ല. മീഡിയനിലെ തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും നടപടിയുണ്ടായില്ല. ഇതിന് രണ്ടിനും കൂടി അടുത്തിടെ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. വൻ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതോടെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്തെഴുതി.
ചെടികൾ വച്ചുപിടിപ്പിച്ചപ്പോഴോ തെരുവു വിളക്കുകൾ സ്ഥാപിച്ചപ്പോഴോ പഞ്ചായത്തുകളെ വിവരം അറിയിച്ചിട്ടില്ലെന്നും അതിനാൽ ജനപ്രതിനിധികളുടെ ഫണ്ടുകളോ മറ്റോ ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പുതന്നെ ഇത് നിർവഹിക്കണമെന്നും പള്ളിച്ചൽ പഞ്ചായത്ത് മറുപടി നൽകി. മീഡിയന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി പള്ളിച്ചലിലെ ഇസ്കോൺ ഉൾപ്പെടെ പല സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നിരുന്നതാണ്.അതിനിടെയാണ് സ്വകാര്യ ഏജൻസിയെ ചുമതല ഏൽപിച്ചത്.