കോളജ് ജംക്ഷനിലെ റെയിൽവേ മേൽപാലം: ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ച് കെആർബിഡിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ മുണ്ടയ്ക്കൽ മാർക്കറ്റിൽ നിന്ന് എസ്എൻ കോളജ് ജംക്ഷനിലേക്കുള്ള ലവൽ ക്രോസ് ഒഴിവാക്കി റെയിൽവേ ഓവർ ബ്രിജ് (ആർഒബി) നിർമാണവുമായി കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ (കെആർബിഡിസി) മുന്നോട്ട്. കഴിഞ്ഞ ദിവസം വിദഗ്ധ സംഘം പരിശോധന നടത്തി. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് (ക്ലാസ്) തയാറാക്കിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടിലെ ശുപാർശയ്ക്കു വിരുദ്ധമായാണ് തുടർ നടപടികളെന്നും ആക്ഷേപമുണ്ട്.
ശാരദാമഠത്തിനു മുന്നിലെ ജംക്ഷൻ ഇല്ലാതാകുകയും അവിടെ നിന്ന് എസ്എൻ കോളജ് ഭാഗത്തേക്കുള്ള വഴി, കപ്പലണ്ടി മുക്കിലേക്ക് ഉള്ള റോഡ് എന്നിവിടങ്ങളിലേക്ക് കടക്കുന്നതിനു തടസ്സമുണ്ടാകും എന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ശാരദാമഠത്തിനു സമീപത്തെ പള്ളിക്കു മുന്നിൽ നിന്നാരംഭിച്ചു മുണ്ടയ്ക്കൽ ഭാഗത്ത് കോ – ഓപ്പറേറ്റീവ് കോളജിനു സമീപം വരെ 426 മീറ്റർ നീളത്തിലാണു മേൽപാലവും അനുബന്ധ റോഡും നിർമിക്കുക.
ഇരുവശത്തുമായി 100 ആർഇ (റീഎൻഫോഴ്സ്ഡ് എർത്ത്) പാനൽ കെട്ടിയുള്ള റോഡ് ആകും നിർമിക്കുക. ബാക്കി ഭാഗത്ത് തൂണുകളിലാണു മേൽപാലം. 148 സെന്റ് സ്വകാര്യ ഭൂമി പദ്ധതിക്കു വേണ്ടി ഏറ്റെടുക്കാവുന്ന സാമൂഹികാഘാത പഠനത്തിലെ നിർദേശത്തിനു പകരം 240 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നിർദേശമാണു കെആർബിഡിസി പരിഗണിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മേൽപാലം വരുന്നതോടെ ശാരദാമഠത്തിനു സമീപം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് ആക്ഷേപമുണ്ട്. ഇവിടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ആർഒബിയിൽ നിന്ന് ഇറങ്ങുന്നവർ കർബല ജംക്ഷൻ, റെയിൽവേ സ്റ്റേഷൻ വഴി നഗരം ചുറ്റിവേണം ദേശീയപാതയിൽ എത്താൻ. അല്ലെങ്കിൽ ഇറങ്ങുന്ന ഭാഗത്തു വൻ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടും. സ്കൂളുകളും കോളജുകളുമുള്ള മേഖലയിൽ രാവിലെയും വൈകിട്ടും തിരക്കും ഗതാഗതക്കുരുക്കും ഇപ്പോൾ തന്നെ കൂടുതലാണ്.
സെന്റ് തോമസ് സിഎസ്ഐ പള്ളി, ശാരദാ മഠം, എസ്എൻ വിമൻസ് കോളജ് എന്നിവയുടെ ചുറ്റുമതിലിനെയും ഒരു സ്വകാര്യ സ്ഥാപനത്തെയും ആർഒബി നിർമാണം ബാധിക്കും. 23 കച്ചവട സ്ഥാപനങ്ങളെ പൂർണമായും 21 എണ്ണത്തെ ഭാഗികമായും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
300 മീറ്റർ ദൂരത്തിൽ 2 റെയിൽവേ ഓവർ ബ്രിജുകൾ
പാലം യാഥാർഥ്യമായാൽ അര കിലോമീറ്ററിനുള്ളിൽ 300 മീറ്റർ ദൂരത്തിൽ 2 റെയിൽവേ ഓവർ ബ്രിജുകൾ ഉണ്ടാകും. നിലവിൽ എസ്എൻ കോളജ് കഴിഞ്ഞ് ബീച്ച് റോഡിലേക്ക് ആർഒബിയുണ്ട്. മുണ്ടയ്ക്കൽ പ്രദേശത്ത് ഉള്ളവർ ബദൽ ഇട റോഡുകളെയാണു നിലവിൽ ലവൽ ക്രോസിനു പകരം ഉപയോഗിക്കുന്നത്. ഈ റോഡുകൾ വികസിപ്പിച്ചാൽ ബീച്ച് റോഡിലേക്കുള്ള ആർഒബി വഴി ദേശീയപാതയിൽ എത്തിച്ചേരാം എന്നാണ് ഇവർ പറയുന്നത്. പോളയത്തോട് ആർഒബിയുടെ നിർമാണം വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.