
വെൽഫെയർ ബോർഡിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം; ആരോപണവുമായി ഐഎൻടിയുസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കേരളാ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വെൽഫെയർ ബോർഡിൽ 246 താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് പത്തനംതിട്ട ജില്ലാ കരിങ്കൽ ആൻഡ് കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു. പിഎസ്സി ചട്ടങ്ങളെ കാറ്റിൽ പറത്തി, ലോവർ ഡിവിഷൻ ക്ലാർക്കിന്റെ മിനിമം യോഗ്യത പ്ലസ്ടു ആണെന്നിരിക്കെ എസ്എസ്എൽസി മാത്രം ഉള്ളവരും ഇടം പട്ടികയില്‍ പിടിച്ചിട്ടുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.
കരാർ വ്യവസ്ഥയിൽ 15 ദിവസം ദിവസവേതന അടിസ്ഥാനത്തിൽ ജോലി നൽകിയിട്ട്, 16-ാം ദിവസം സർവീസ് ബ്രേക്ക് കൊടുത്താണ് അനധികൃത നിയമനത്തിന് കളം ഒരുക്കിയത്. സംസ്ഥാനതലത്തിൽ 246 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്നും അതിൽ 15 പേർ പത്തനംതിട്ടയിൽ നിന്നാണെന്നും കമ്മിറ്റി ആരോപിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപേര്‍ പുറത്തുനിൽക്കുമ്പോഴാണ് ക്രമവിരുദ്ധമായ നടപടിയുമായി സർക്കാർ മുൻപോട്ടു പോകുന്നതെന്നും താൽകാലിക നിയമനം പുനഃപരിശോധിക്കാത്ത പക്ഷം ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ആർ.സുകുമാരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, പി.കെ.മുരളി, അനീഷ് ഗോപിനാഥ്, നിഖിൽ ചെറിയാൻ, ജോർജ് മോഡി, രാജൻ പിള്ള, ജോൺ മുണ്ടപ്പള്ളിൽ, ശിവൻകുട്ടി, കെ.ശ്രീകുമാർ, വിഷ്ണുപ്രസാദ്, സജി കൊടുമുടി, മണിയാർ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.