
നല്ല മഴ പെയ്താൽ പല അണക്കെട്ടുകളും തുറന്നുവിടേണ്ട സ്ഥിതിയിൽ; അതിശക്തമായ മഴ ഉണ്ടാകുമെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ സംസ്ഥാനത്ത് ജലവിഭവവകുപ്പിനു കീഴിലുള്ള അണക്കെട്ടുകളിൽ വൻതോതിൽ ചെളിയും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞു. തുടർച്ചയായി മഴ പെയ്താൽ ഉടൻ തന്നെ പല ഡാമുകളിൽനിന്നും വെള്ളം പുറത്തേക്കൊഴുക്കേണ്ട സ്ഥിതിയായി. അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞതാണു 2018ലെ പ്രളയത്തിന് ഒരു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടും മണലോ ചെളിയോ വാരി മാറ്റിയിട്ടില്ല.
സംസ്ഥാനത്തെ 12 ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി കണ്ടെത്തിയത് കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) നടത്തിയ പഠനത്തിലാണ്. വർഷങ്ങൾക്കു മുൻപ് ഇക്കാര്യം കണ്ടെത്തിയെങ്കിലും നടപടിയൊന്നുമില്ല.ഇടുക്കി മലങ്കര ഡാമിൽ കെഇആർഐ നടത്തിയ ബാത്തിമെട്രിക് സർവേയിൽ സംഭരണശേഷിയുടെ 48.95% കുറഞ്ഞതായി കണ്ടെത്തി.
2021ൽ ആണു സർവേ നടത്തിയതെങ്കിലും നീക്കംചെയ്യാൻ അനുമതിയായതു കഴിഞ്ഞ മാസമാണ്. മലങ്കര ഡാമിലെ മണ്ണ് നീക്കംചെയ്യാൻ 1093 ദിവസങ്ങൾ വേണ്ടിവരുമെന്നാണു പഠനത്തിലെ കണ്ടെത്തൽ. ഏകദേശം 18 ദശലക്ഷം ഘനമീറ്റർ ചെളിയും മണ്ണും എക്കലുമാണു നീക്കംചെയ്യേണ്ടത്.
കൊല്ലം തെന്മല ഡാം, തിരുവനന്തപുരം നെയ്യാർ, പത്തനംതിട്ട മണിയാർ എന്നിവിടങ്ങളിലും ജലസംഭരണശേഷി കുറഞ്ഞു. ചുള്ളിയാർ, വാളയാർ, മീങ്കര എന്നീ ഡാമുകളിൽ വിവിധ ഏജൻസികൾ ചെളിനീക്കൽ നടക്കുന്നുണ്ട്. ജലവിഭവ വകുപ്പിനു കീഴിലുള്ള 12 ഡാമുകളിൽനിന്നു മണൽ വാരാൻ നടപടി സ്വീകരിച്ചതായി മാർച്ചിൽ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.
ഡാമുകളും സംഭരണശേഷിയിലെ കുറവും
∙ മലമ്പുഴ 27%
∙ കാഞ്ഞിരപ്പുഴ 24%
∙ കുറ്റ്യാടി 36%
∙ കാരാപ്പുഴ 12%
∙ പഴശ്ശി 28%
∙ പോത്തുണ്ടി 8%
അതിശക്തമായ മഴ ഉണ്ടാകുമെന്ന് സൂചന
തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന 25ന് തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും മൂന്നാർ, അടിമാലി, ചെറുതോണി, കട്ടപ്പന, പീരുമേട് തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 26നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
25ന് രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 46.4 മില്ലിമീറ്റർ മഴയാണ്. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ജില്ലയിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
25ന് രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
∙ പീരുമേട്–48.2
∙ ദേവികുളം–87.2
∙ തൊടുപുഴ–16
∙ ഇടുക്കി–50.6
∙ ഉടുമ്പൻചോല–30