
ബഡ്സ് സ്കൂളിൽ ആനയെത്തി, ആനന്ദം പകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ നഗരസഭയുടെ പേൾസ് ബഡ്സ് സ്കൂളിൽ ‘ആനയിറങ്ങി’. കാട്ടിൽനിന്നു നാട്ടിലിറങ്ങി ഭീതിപരത്തി മടങ്ങുന്ന ആനയല്ല, ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്നേഹം മതിയാവോളം നുകർന്നും അവരെ തുമ്പിക്കൈകൊണ്ട് തലോടിയുമാണ് മലപ്പുറത്തിന്റെ സ്വന്തം ‘കാവേരി’ എന്ന ആന തിരിച്ചു പോയത്. ആനയെ അടുത്തു കാണണം, പറ്റിയാലൊന്നു തൊടണം. മലപ്പുറം നഗരസഭയുടെ വട്ടിപ്പറമ്പിലെ പേൾസ് ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ വലിയൊരു ആഗ്രഹമായിരുന്നത്. ആ സ്വപ്നസാക്ഷാത്കാരത്തിനു മുൻകൈ എടുത്തത് മൃഗസ്നേഹിയായ മേൽമുറി സ്വദേശി ഷിമിൽ അത്തോളിയും മുൻ നഗരസഭാംഗം വി.റിനിഷയുമാണ്.
കാവേരി എന്ന തന്റെ സ്വന്തം പിടിയാനയെ ഷിമിൽ ഇന്നലെ ബഡ്സ് സ്കൂളിൽ കൊണ്ടുവരികയായിരുന്നു. വീൽചെയറിലും മറ്റും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ബഡ്സ് സ്കൂളിലെ 40 വിദ്യാർഥികളെ കാണാൻ ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് കാവേരിയെത്തിയത്. ആദ്യത്തെ ഭയം പിന്നീട് പുഞ്ചിരിയിലേക്കും ആർപ്പുവിളിയിലേക്കും വഴിമാറി. ഓരോരുത്തരായി കാവേരിയുടെ അടുത്തെത്തി തൊട്ടു. പഴം നൽകി. എല്ലാവരുടെയും തലയിൽ സ്നേഹത്തോടെ കാവേരി അവളുടെ തുമ്പി വച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മുഖത്തെ പുഞ്ചിരി കാണാനും മൃഗങ്ങളോടുള്ള കരുണയും സഹാനുഭൂതിയും ബോധ്യപ്പെടുത്താനുമാണ് ആനയുമായി എത്തിയതെന്ന് ഷിമിൽ പറഞ്ഞു.