
ഒരു മീറ്റർ പ്രശ്നം കാരണം കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക്; കൊച്ചിക്കാർക്ക് ഇതു വല്ലാത്ത പണിയായിപ്പോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ നവീകരണത്തിന്റെ പേരിൽ നാട്ടുകാർ ദുരിതത്തിലായിട്ട് ഒരു വർഷത്തിലേറെയായി. ന്യൂക്ലിയസ് മാളിനു സമീപം 20 മീറ്റർ കുത്തിപ്പൊളിച്ചിട്ടത് ഒരു മാസമെടുത്തു കട്ട വിരിച്ചെങ്കിലും പൂർത്തിയായില്ല. ടൈൽ ഇട്ടു വന്നപ്പോൾ ഉയരവ്യത്യാസം വന്നതാണു കാരണം. ഒരു മീറ്റർ ഭാഗം യോജിപ്പിക്കാനായില്ല. കുണ്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മൂക്കു കുത്തിയാണ് ഇവിടെ പോകുന്നത്. ഒരു മാസമായി ഈ സ്ഥിതിയാണ് ഇവിടെ. റോഡിലെ ഒരു മീറ്റർ പ്രശ്നം കാരണം വാഹനനിര കിലോ മീറ്ററുകൾ നീളുന്നു. മഴ പെയ്താൽ സ്ഥിതി രൂക്ഷം. മിനി ബൈപാസ് ജംക്ഷനിൽ 21 മീറ്റർ കലുങ്ക് പണിയാൻ മാത്രം 7 മാസമെടുത്തു.
റോഡിന്റെ കാര്യമാണ് അതിലും കഷ്ടം. 50 മീറ്റർ കുത്തിപ്പൊളിച്ചിടുക. 20 മീറ്റർ ടൈൽ ഇടുക. അത് വീണ്ടും കുത്തിപ്പൊളിച്ച് വേറെ ടൈൽ ഇടുക. ടാർ ചെയ്യുക. തുടങ്ങിയ അഭ്യാസങ്ങളാണ് ഇവിടെ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ കരാറുകാരൻ തോന്നിയതു പോലെയാണ്. ടൈലും ടാറും കൂടിച്ചേരുന്ന ഭാഗങ്ങൾ യോജിപ്പിക്കാത്തതിനാൽ വലിയ കുഴികളാണ്. ചിലയിടങ്ങളിൽ യോജിപ്പിച്ചതാകട്ടെ മഴയിൽ ഒലിച്ചു പോയി.
സ്കൂട്ടർ പോലുള്ളവ സ്ഥിരം മറിഞ്ഞു വീഴുന്നു. റോഡിന്റെ അരിക് പലയിടത്തും ഇനിയും ബലപ്പെടുത്തിയിട്ടില്ല. വിരിക്കാനായി പാതയോരത്ത് ഇറക്കിയ ടൈലുകൾ മതിൽപോലെ മാസങ്ങളായി അതേ ഇരിപ്പാണ്. ദേശീയപാത ഇടപ്പള്ളി ഡിവിഷന്റെ മേൽനോട്ടത്തിലാണ് നവീകരണം പുരോഗമിക്കുന്നത്. പണിയുടെ അലംഭാവത്തെ പറ്റി പ്രതികരിക്കാൻ അധികൃതർ തയാറായില്ല.