
ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയുടെ വിതരണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പ്ലാറ്റ്ഫോം വഴി കടപ്പത്രങ്ങളിറക്കി ജൂൺ 24നാണ് (ചൊവ്വ) പുതിയ കടമെടുപ്പ്. 27 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2,000 കോടി രൂപയാണ് കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജൂൺ 24ന് 2,000 കോടി രൂപ എടുക്കുന്നതോടെ, ഈ വർഷം ഇതുവരെയുള്ള കടം 12,000 കോടി രൂപയാകും. വരവും ചെലവും തമ്മിലെ അന്തരം പരിഗണിച്ചാൽ ഓരോ മാസവും ശരാശരി 3,000 കോടി രൂപയോളമാണ് കേരളം അധികമായി കണ്ടെത്തേണ്ടത്. ഇതിന്റെ ഭാഗമാണ് ഇ-കുബേർ വഴിയുള്ള കടമെടുപ്പ്.
29,529 കോടി രൂപയെന്ന ഡിസംബർ വരെയുള്ള പരിധി പരിഗണിച്ചാൽ, ജൂലൈ മുതൽ ഏറക്കുറെ 3,000 കോടിയോളം രൂപ ഓരോ മാസവും കടമെടുക്കാൻ കേരളത്തിനാകും. ഓണക്കാലത്തെ ചെലവുകളാണ് വെല്ലുവിളി. കഴിഞ്ഞവർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ കാലയളവിൽ കടമെടുക്കാൻ അനുവദിച്ചത് 21,253 കോടി രൂപയായിരുന്നു. അതിനേക്കാൾ 8,276 കോടി രൂപ അധികമാണ് ഇക്കുറി. ഏപ്രിൽ 29നായിരുന്നു കേരളത്തിന്റെ ഇക്കൊല്ലത്തെ ആദ്യ കടമെടുപ്പ് (2,000 കോടി രൂപ). മേയ് 6ന് 1,000 കോടിയും 20നും 27നും 2,000 കോടി രൂപ വീതവും ജൂൺ 3ന് 3,000 കോടിയും കടമെടുത്തു.
നടപ്പുവർഷത്തിന്റെ തുടക്കത്തിൽ 4,000 കോടി രൂപ താൽകാലികമായി കടമെടുക്കാൻ കേരളത്തെ ധനമന്ത്രാലയം അനുവദിച്ചിരുന്നു. ഇതുംകൂടി ചേരുന്നതാണ് 29,529 കോടി രൂപയെന്ന ഡിസംബർ വരെയുള്ള പരിധി.
കടമെടുക്കാൻ മറ്റ് സംസ്ഥാനങ്ങളും
ജൂൺ 24ന് കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങൾ ചേർന്ന് ആകെ 27,200 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മഹാരാഷ്ട്ര മാത്രം അന്ന് 8,000 കോടി രൂപ കടമെടുക്കും. രാജസ്ഥാൻ 5,000 കോടി. തമിഴ്നാട് എടുക്കുന്നത് 4,000 കോടി.
ഗുജറാത്ത് 1,500 കോടി രൂപ, ഹരിയാന 2,000 കോടി, ജമ്മു കശ്മീർ 200 കോടി എന്നിങ്ങനെയുമെടുക്കും. ഉത്തരാഖണ്ഡ് 1,000 കോടി രൂപയുടെയും ബംഗാൾ 3,500 കോടി രൂപയുടെയും കടപ്പത്രങ്ങളാണിറക്കുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: