
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേലെചൊവ്വയിൽ മേൽപാലം; പ്രാരംഭ പ്രവൃത്തി തുടങ്ങി, ചെലവ് 24.54 കോടി രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേലെചൊവ്വയിലെ മേൽപാലത്തിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. പൈലിങ് പ്രവൃത്തികൾ നടത്തുന്നതിനുള്ള പരിശോധനകളാണു കഴിഞ്ഞ ദിവസം തുടങ്ങിയത്. കണ്ണൂർ ഭാഗത്തെ ധർമസമാജം സ്കൂൾ പരിസരത്തുനിന്നു തുടങ്ങി തലശ്ശേരി റോഡിലേക്കു പ്രവേശിക്കുന്ന രീതിയിലാണു മേൽപാലം നിർമിക്കുന്നത്. മട്ടന്നൂർ ഭാഗത്തേക്കു നിലവിലുള്ള റോഡിലൂടെയായിരിക്കും പ്രവേശം. പദ്ധതിക്കായി മേലെചൊവ്വ ടൗണിലെ കെട്ടിടങ്ങൾ 2021ൽ ആണു പൊളിച്ചുമാറ്റിയത്. നൂറോളം വ്യാപാരികൾ കുടിയൊഴിഞ്ഞിരുന്നു. കെട്ടിടങ്ങൾ, സ്ഥലം എന്നിവ ഏറ്റെടുത്ത വകയിൽ 16 കോടി രൂപയാണു നഷ്ടപരിഹാരം നൽകിയത്.
റോഡ്സ് ആൻഡ് ബ്രിജ്സ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ മേൽപാലം പദ്ധതിയുടെ നിർമാണം നടത്തുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്. അപ്രോച്ച് ഭാഗങ്ങൾ ഉൾപ്പെടെ 424.60 മീറ്റർ നീളവും സർവീസ് റോഡ് ഉൾപ്പെടെ 24 മീറ്റർ വീതിയുമുള്ള മേൽപാലമാണ് ഇവിടെ ഉയരുക. 24.54 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മേലെചൊവ്വയിൽ അടിപ്പാത നിർമിക്കാനായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കണ്ണൂർ നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്ലൈൻ മാറ്റേണ്ടി വരുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അടിപ്പാത പദ്ധതി ഉപേക്ഷിച്ചു മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്.