
മഴയിൽ ലക്ഷങ്ങളുടെ വരുമാനനഷ്ടം; വെള്ളത്തിലായി കെഎസ്ആർടിസിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ മഴ ശക്തമായപ്പോൾ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്കുണ്ടായതു ലക്ഷങ്ങളുടെ വരുമാനനഷ്ടം. കുട്ടനാട് മേഖലയിൽ ഒട്ടേറെ സർവീസുകൾ ദിവസങ്ങളോളം നടത്താൻ കഴിഞ്ഞില്ല. ശക്തമായ മഴയുള്ള ദിവസങ്ങളിൽ യാത്രക്കാർ കുറഞ്ഞതും ബസുകളുടെ വേഗം കുറയ്ക്കേണ്ടിവന്നതുമാണു വരുമാനം കുറയാൻ പ്രധാന കാരണം.
∙ ആലപ്പുഴ ഡിപ്പോയിൽനിന്നു കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിലേക്കുള്ള സർവീസുകൾ മേയ് 31 മുതൽ 3 ദിവസം നിർത്തിവച്ചു. ഈ ദിവസങ്ങളിൽ ദിവസം 5 ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ഏറ്റവും വരുമാനമുള്ള തിരുവല്ല – അമ്പലപ്പുഴ റൂട്ടിലാണു കൂടുതൽ നഷ്ടം. നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാൽ സർവീസ് നിർത്തിയിരുന്നു. ഈ ദിവസങ്ങളിൽ അമ്പലപ്പുഴയിൽനിന്ന് എടത്വ വരെയും തിരുവല്ലയിൽനിന്നു പൊടിയാടി വരെയും മാത്രമായിരുന്നു സർവീസ്. അതോടെ ഈ റൂട്ടിലെ വരുമാനം പകുതിയായി കുറഞ്ഞു. ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ ചമ്പക്കുളം, കൈനകരി, തട്ടാശേരി, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുളള സർവീസുകളാണു നിർത്തിയത്.
∙ മഴ ശക്തമായതോടെ ഹരിപ്പാട് ഡിപ്പോയിൽനിന്നു വീയപുരം വഴിയുള്ള തിരുവല്ല, കോട്ടയം സർവീസുകൾ 2 ദിവസം മുടങ്ങി. 16 ട്രിപ്പുകൾ മുടങ്ങിയതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മഴക്കാലത്തു 10 ദിവസമാണു വരുമാന നഷ്ടമുണ്ടായത്. ഡിപ്പോയിൽനിന്നു ദിവസം 40 സർവീസുകളുണ്ട്. സാധാരണ ഒരു ദിവസം 5 – 6 ലക്ഷമാണു വരുമാനം. മഴക്കാലത്തു 2 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
∙ മാവേലിക്കരയിൽ ചില ദിവസങ്ങളിൽ ഒരു ലക്ഷം രൂപയുടെ വരെ കുറവുണ്ടായി. മഴയ്ക്കൊപ്പം ഗതാഗത തടസ്സവും തിരിച്ചടിയായി. ദീർഘദൂര ബസുകൾ 2 മണിക്കൂർ വരെ വൈകുന്നതിനാൽ യാത്രക്കാർ കുറഞ്ഞു. ആദ്യ ട്രിപ് വൈകിയാൽ പിന്നാലെയുള്ളവയ്ക്കും വരുമാനം കുറയുന്ന അവസ്ഥയായി.
∙ എടത്വ ഡിപ്പോയിൽ 10 ലക്ഷത്തോളം രൂപയാണു കുറഞ്ഞത്. തുടർച്ചയായി 5 ദിവസം സർവീസുകൾ നിർത്തി. ചെറുറോഡുകളിൽ മാത്രമല്ല, അമ്പലപ്പുഴ – തിരുവല്ല റോഡിലും സർവീസുകൾ നിർത്തേണ്ടിവന്നു. ആ ദിവസങ്ങളിൽ ദിവസം 2 ലക്ഷത്തിലേറെയാണു വരുമാനം കുറഞ്ഞത്. നാലു ദിവസം മുൻപു നിർത്തിയ തായങ്കരി, കൊടുപ്പുന്ന, ചമ്പക്കുളം, മാമ്പുഴക്കരി, ചങ്ങനാശേരി, മുട്ടാർ, കിടങ്ങറ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.
∙ ചെങ്ങന്നൂരിൽ മഴയുള്ള ദിവസങ്ങളിൽ ഒരു ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു. ശക്തമായ മഴയുള്ളപ്പോൾ ബസുകളുടെ വേഗത കുറയുന്നതിനാൽ ഇന്ധനനഷ്ടവുമുണ്ടായി. സാധാരണ ദിവസങ്ങളിൽ 6 ലക്ഷം വരെയായിരുന്നു വരുമാനം.
∙ കായംകുളത്തു സർവീസുകൾ ഏറെയൊന്നും കുറയ്ക്കാത്തതിനാൽ വരുമാനത്തിൽ നേരിയ കുറവേ ഉണ്ടായുള്ളൂ. ഡ്രൈവർമാർ കുറവായതിനാൽ ചില സർവീസുകൾ കുറച്ചിരുന്നു. 7 ലക്ഷമാണു ദിവസം ശരാശരി വരുമാനം. മഴ ശക്തമായ ദിവസങ്ങളിൽ 20,000 രൂപ വരെ കുറഞ്ഞിരുന്നു.
∙ ചേർത്തലയിൽ വരുമാനം കുറഞ്ഞില്ല. 65 സർവീസുകളും നടക്കുന്നുണ്ട്. ബജറ്റ് ടൂർ പാക്കേജിലെ 20 സർവീസുകളും മുടങ്ങിയില്ല.