
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലഭിച്ച ‘സുരക്ഷത നിക്ഷേപ’ (സെയ്ഫ്-ഹാവൻ) പെരുമ മങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ താഴേക്കിറങ്ങിത്തുടങ്ങി. കേരളത്തിൽ ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് സ്വർണവില ഗ്രാമിന് ഇന്ന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി. പവന് 440 രൂപ താഴ്ന്ന് വില 73,680 രൂപയിലുമെത്തി.
ജൂൺ 18ന് ഗ്രാമിന് 50 രൂപയും 19ന് 15 രൂപയും കൂടിയിരുന്നു. രണ്ടുദിവസങ്ങളിലായി പവന് കൂടിയത് 520 രൂപ. നിരുപാധികം കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാനെ യുഎസും നേരിട്ടാക്രമിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ നിലപാട് അൽപം മയപ്പെടുത്തിയതാണ് സ്വർണത്തിന് ഒരു തിരിച്ചടി.
ഇറാനെ ആക്രമിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മാത്രമേ ട്രംപ് തീരുമാനമെടുക്കൂ എന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ യുഎസ് ഇടപെടുന്നതിനോട് ട്രംപിന്റെ പാർട്ടിയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഭൗമരാഷ്ട്രീയപ്പോരും പൊന്നും!
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളും ആരംഭിച്ചതും സ്വർണവിലയെ വീഴ്ത്തി. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതും കറൻസി വിനിമയമൂല്യം അസ്ഥിരപ്പെടുന്നതും സ്വർണനിക്ഷേപങ്ങളിലേക്ക് ‘സുരക്ഷിത നിക്ഷേപമെന്നോണം’ ചുവടുമാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കാറുണ്ട്.
ഇത് സ്വർണത്തിന്റെ ഡിമാൻഡ് കൂടാനും വില കുതിക്കാനും വഴിയൊരുക്കും. കഴിഞ്ഞ ദിവസങ്ങളിൽ വില കൂടാനുള്ള മുഖ്യ കാരണവും ഇതായിരുന്നു. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ സ്വർണത്തിന് പ്രതികൂലമായി തുടങ്ങിയതോടെ വില താഴുകയാണ്. രാജ്യാന്തരവില ഔൺസിന് 3,373 ഡോളറിൽ നിന്ന് 3,346 ഡോളർ വരെയെത്തി. ഇത് ഇന്ന് കേരളത്തിലും വില കുറയാൻ സഹായിച്ചു.
യുഎസ് പലിശയുടെ വഴി
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2025 ഡിസംബറിനകം രണ്ടുതവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയത് സ്വർണത്തിന് കുതിപ്പ് പകരുന്ന ഘടകമാണ്. എന്നാൽ, ഇതേ ഫെഡറൽ റിസർവ് യുഎസിൽ പണപ്പെരുപ്പം വരുംമാസങ്ങളിൽ കുതിച്ചുകയറുമെന്നും പറഞ്ഞത് സ്വർണത്തിന് തിരിച്ചടിയുമായി. കാരണം, പണപ്പെരുപ്പം ഉയർന്നുനിന്നാൽ അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചത്ര കുറയാനുള്ള സാധ്യത മങ്ങും.
പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി ഡോളറിന്റെ മൂല്യവും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) കുറയുകയും അവ അനാകർഷകമാവുകയും ചെയ്യും. നിക്ഷേപകർ സ്വർണ നിക്ഷേപങ്ങളിലേക്കും മാറും; സ്വർണവിലയും കൂടും.
മറിച്ച്, പലിശ പ്രതീക്ഷിച്ചത്ര കുറഞ്ഞില്ലെങ്കിൽ വില കൂടാനുള്ള സാധ്യതയും കുറയും. അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷം വീണ്ടും കലുഷിതമായാൽ അതു സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴിയുമാകും. അതിനാൽ, രാജ്യാന്തര-ആഭ്യന്തരവിലകളിൽ വരുംദിവസങ്ങളിലും ചാഞ്ചാട്ടം ശക്തമായി തന്നെ തുടരുമെന്ന് നിരീക്ഷകർ പറയുന്നു.
കേരളവും വില നിർണയവും
സ്വർണത്തിന്റെ രാജ്യാന്തരവില, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം. ഇന്ന് രാവിലെ വിലനിശ്ചയിക്കുമ്പോൾ രാജ്യാന്തര വില 3,350 ഡോളർ നിലവാരത്തിനടുത്തായിരുന്നു. രൂപ ഡോളറിനെതിരെ 3 ദിവസത്തെ തുടർച്ചയായ നഷ്ടത്തുടക്കത്തിന് ബ്രേക്കിട്ട് ഇന്ന് 11 പൈസ കയറി 86.62ൽ വ്യാപാരം തുടങ്ങി.
സ്വർണത്തിന്റെ മുംബൈ റേറ്റ് ഗ്രാമിന് 50 രൂപയും ബാങ്ക് റേറ്റ് 48 രൂപയും ഇടിഞ്ഞതോടെ കേരളത്തിലും വില കുറഞ്ഞു. സംസ്ഥാനത്ത് ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 7,580 രൂപയായി. മറ്റു ചിലകടകളിൽ വില 45 രൂപ തന്നെ കുറഞ്ഞെങ്കിലും 7,555 രൂപയാണ്. വെള്ളിക്കും പലവിലയാണ് കേരളത്തിൽ. ചില കടകളിൽ ഗ്രാമിന് 121 രൂപയെന്ന റെക്കോർഡിൽ നിന്ന് 3 രൂപ കുറഞ്ഞ് വില 118 രൂപയായി. മറ്റു ചില കടകളിൽ വില 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business