
റെയിൽപാതയിൽ ഇരുമ്പുപാളി: യേർക്കാട് എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സേലം ∙ റെയിൽവേ ട്രാക്കിൽ വലിയ ഇരുമ്പുപാളങ്ങൾ കയറ്റിവച്ചു ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ട്രെയിനിൽ മദ്രാസ് ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരുണ്ടായിരുന്നു. ഈറോഡ് – ചെന്നൈ യേർക്കാട് എക്സ്പ്രസ് കടന്നുപോകേണ്ട വഴിയിലാണു 17നു രാത്രി ഒൻപതരയോടെ ഇരുമ്പുപാളം കണ്ടെത്തിയത്. ഈറോഡിനും സേലത്തിനുമിടയിൽ മകുടംചാവടി സ്റ്റേഷനോടു ചേർന്നാണു സംഭവം. ട്രാക്കിൽ തടസ്സം കണ്ടതോടെ ലോക്കോപൈലറ്റ് ബ്രേക്ക് ചെയ്തു.
വേഗം കുറഞ്ഞെങ്കിലും ട്രെയിൻ ഇരുമ്പുപാളത്തിൽ തട്ടിയാണു നിന്നത്. ഇതോടെ എൻജിൻ കേടായി. 2 മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിടേണ്ടി വന്നു. വേറെ എൻജിൻ എത്തിച്ചാണു ട്രെയിൻ യാത്ര തുടർന്നത്. കേരളത്തിൽ നിന്നു പുറപ്പെട്ട ഒട്ടേറെ ട്രെയിനുകൾ ഈറോഡ് സ്റ്റേഷനിൽ പിടിച്ചിട്ടു. ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളും വൈകി. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ എൻ.സതീഷ് കുമാർ, ജി.കെ.ഇളന്തിരയ്യൻ, കൃഷ്ണൻ രാമസ്വാമി, മുൻ ജസ്റ്റിസുമാരായ കെ.കല്യാണസുന്ദരം, എം.ഗോവിന്ദരാജ് എന്നിവർ ട്രെയിനിലുണ്ടായിരുന്നു. സുപ്രീം കോടതിയിലെ ജസ്റ്റിസ് എം.എം.സുന്ദരേശിന്റെ പിതാവും മുതിർന്ന അഭിഭാഷകനുമായ വി.കെ.മുത്തുസ്വാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ പോയ ഇവർ ഈറോഡിൽ നിന്നാണു ട്രെയിനിൽ കയറിയത്. റെയിൽവേ പൊലീസും സേലം പൊലീസും കേസെടുത്തു. ആർപിഎഫും അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് ഇന്റലിജൻസ് വിഭാഗവും ദേശീയ അന്വേഷണ ഏജൻസികളും വിവരം തേടി. കഴിഞ്ഞ മാസം ചെന്നൈയിലും സമാനസംഭവം നടന്നിരുന്നു.