
കലക്ടറേറ്റിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം; യുവാവിനെ അഭിഭാഷകർ മർദിച്ചെന്നു പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ വാഹനം പാർക്ക് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ജില്ലാ കോടതികൾ ഉൾപ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ സംഘർഷം. അഭിഭാഷകർ കൂട്ടം ചേർന്ന് മർദിച്ചതിനെ തുടർന്നു പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിക്കും പരുക്കേറ്റു. യുവാവിന്റെ മർദനത്തിൽ അഭിഭാഷകനും പരുക്കേറ്റു. പള്ളിക്കൽ സ്വദേശി സിദ്ദീഖ് (36), കടക്കൽ സ്വദേശി ഷെമീന (33), അഭിഭാഷകനായ ഐ.കെ.കൃഷ്ണകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ഇരുപക്ഷത്തിനെതിരെയും കേസ് എടുത്ത വെസ്റ്റ് പൊലീസ് സിദ്ദീഖിനെയും ഷെമീനയെയും അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അഭിഭാഷകനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കാൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. സംഘഷത്തിനു ശേഷം ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകനും പരുക്കേറ്റു. കലക്ടറേറ്റ് സമുച്ചയത്തിലെ ആർടി ഓഫിസിൽ പരാതി നൽകാൻ എത്തിയതാണ് ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും.
ഓഫിസിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ വാഹനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ വാഹനം പാർക്ക് ചെയ്ത അഭിഭാഷകനോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടു. അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപ്പോയെന്ന് സിദ്ദീഖ് ആരോപിച്ചു. ആശുപത്രിയിൽ പോകേണ്ട ആവശ്യമാണെന്ന് പറഞ്ഞ് കോടതിക്കു മുന്നിലെത്തി അഭ്യർഥിച്ചിട്ടും അഭിഭാഷകൻ അവഗണിച്ചെന്നും അവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് അഭിഭാഷകൻ തിരിച്ചെത്തിയത്.
തുടർന്ന് തങ്ങളുടെ ‘ഏരിയ’യിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കമായി. കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തിയതിനെ തുടർന്ന് കൂട്ടമായി എത്തിയ അഭിഭാഷകർ സിദ്ദീഖിനെ മർദിച്ച് അവശനാക്കി. പിടിച്ചുമാറ്റാൻ ശ്രമിച്ച തന്നെയും ചില അഭിഭാഷകർ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ഷെമീന പറഞ്ഞു. വിഡിയോ പകർത്താൻ ശ്രമിച്ച തന്റെ മൊബൈൽ ഫോൺ തട്ടിയിട്ടു നശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ വന്നതാണന്ന് പറഞ്ഞിട്ടും സ്ത്രീകളടക്കമുള്ള അഭിഭാഷകർ ഉപദ്രവിച്ചതായി അവർ പറഞ്ഞു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ സംഭവങ്ങൾക്ക് കലക്ടറേറ്റ് സമുച്ചത്തിലെ ജീവനക്കാർ ദൃക്സാക്ഷികളാണ്. സംഘർഷം മൊബൈൽ ഫോണിൽ പകർത്തിയ ജീവനക്കാരെ അതു ആർക്കെങ്കിലും ഷെയർ ചെയ്താൽ ഉപദ്രവിക്കുമെന്ന് അഭിഭാഷകർ ഭീഷണിപ്പെടുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷമീനയുടെ കാറിന്റെ നാലു ടയറുകളുടെയും കാറ്റ് കുത്തിവിട്ട നിലയിലാണ്. അതേസമയം, അഭിഭാഷകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ സിദ്ദീഖും ഷെമീനയും കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്ന് ബാർ അസോസിയേഷൻ അധികൃതർ പറഞ്ഞു.
പാർക്കിങ്ങിനെച്ചൊല്ലി തർക്കം പതിവ്
കൊല്ലം∙ കലക്ടറേറ്റ് സമുച്ചയത്തിലെ പാർക്കിങ്ങിനെച്ചൊല്ലി തര്ക്കവും സംഘർഷവും പതിവാണെന്ന് അവിടെയുള്ള ജീവനക്കാരും പൊതുജനങ്ങളും പരാതിപ്പെടുന്നു. സമുച്ചയത്തിലെ പാർക്കിങ്ങിന് ഒരു തലത്തിലുമുള്ള നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. കലക്ടറുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്തു പോലും സ്കൂട്ടറുകളും ബൈക്കുകളും അനധികൃതമായി പാർക്ക് ചെയ്യാറുണ്ട്. സെഷൻസ് ജഡ്ജിമാരുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും കാറുകളും പാർക്കു ചെയ്യുന്നതും പതിവാണ്.
കോടതി തുടങ്ങുന്ന രാവിലെ 11ന് പ്രതികളുമായി എത്തുന്ന പൊലീസ് വാഹനങ്ങള്ക്ക് നിർത്തിയിടാനുള്ള സൗകര്യവും പലപ്പോഴും ലഭിക്കാറില്ല. രാവിലെ 10 കഴിഞ്ഞ് കോടതിയിലും കലക്ടറേറ്റിലും എത്തുന്നവർ പാർക്കിങ്ങിന് ആശ്രയിക്കുന്നത് കലക്ടറേറ്റ് സമുച്ചയത്തിനോടു ചേർന്നുള്ള റോഡുകളെയാണ്. തിരക്ക് അധികമാകുമ്പോൾ ആ മേഖലയിലെ ഇടറോഡുകളിലും അനധികൃത പാർക്കിങ് നടത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. കലക്ടറേറ്റ് സമുച്ചയത്തിന് അടുത്തുള്ള റോഡുകളിലെ പാർക്കിങ് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കണമെന്നും നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നു.
ബാർ അസോസിയേഷൻ പ്രതിഷേധിച്ചു
ജില്ലാ കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന അഡ്വ. ഐ.കെ. കൃഷ്ണകുമാറിന്റെ കാറിന്റെ കാറ്റൂരി വിടുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകർ ഇന്നു കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ കൊല്ലം ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. കോടതി വളപ്പിൽ അനധികൃതമായി കാർ പാർക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായാണ് അഭിഭാഷകൻ കാർ പാർക്ക് ചെയ്തതെന്ന് പറഞ്ഞാണ് കോടതിയിൽ പോകാനെത്തിയ അഭിഭാഷകനെ കയ്യേറ്റം ചെയ്തത്. ഒഴിഞ്ഞ് മാറിയ അഭിഭാഷകനെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മറ്റ് അഭിഭാഷകർ വന്ന് രക്ഷപ്പെടുത്തിയതെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അഭിഭാഷകരുടെ ദീർഘനാളായുള്ള ആവശ്യമായ അഭിഭാഷക സംരക്ഷണ നിയമം ഉടനടി നടപ്പാക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിൽ അഭിഭാഷകർ അക്രമം നേരിടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇന്നു രാവിലെ ബാർ അസോസിയേഷൻ അടിയന്തര ജനറൽ ബോഡി യോഗം കൂടി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ.മനോജ് എന്നിവർ അറിയിച്ചു.
മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റം
സംഘർഷവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ എത്തിയ റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ ഒരുകൂട്ടം അഭിഭാഷകർ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തയെടുക്കാനായി സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിയ റിപ്പോർട്ടർ ടിവി റിപ്പോർട്ടർ ദിലീപ് ദേവസ്യ, ക്യാമറാമാൻ അബു താഹിർ എന്നിവരെയാണ് ഒരു കൂട്ടം അഭിഭാഷകർ അകാരണമായി കയ്യേറ്റം ചെയ്തത്. ക്യാമറ, മൈക്ക് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാട് വരുത്തി. ദൃശ്യങ്ങൾ മായിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം ഹീന നടപടികൾ അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്നും അക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ പ്രസിഡൻറ് ഡി ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി പ്രേം എന്നിവർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.