കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ചെക്ക്പോസ്റ്റിൽ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആർക്കും അപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ സേനയുടെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തുകയും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ സ്ഥിതിഗതികൾ അതിവേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കരസേനയുടെ പരിശോധനാ വിഭാഗവും സ്ഫോടകവസ്തു നിർവീര്യമാക്കൽ സംഘവും ചേർന്ന് പ്രദേശത്തുണ്ടായിരുന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്തു. ഈ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ പരിശോധനകൾ നിലവിലും തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തികളും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധ സേന എക്കാലത്തും ഉയർന്ന ജാഗ്രതയോടെയും പൂർണ സന്നദ്ധതയോടെയുമാണ് നിലകൊള്ളുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

