
നഗരപാതകൾ; നരകയാത്ര ഹൈടെക് റോഡ് വെള്ളക്കെട്ടായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ഹൈടെക് റോഡ് മഴക്കാലമായതോടെ വെള്ളക്കെട്ടായി മാറി. കോർപറേഷൻ 53ാം ഡിവിഷനിലെ കോട്ടൂർ കുളം – വയലിൽ കുളങ്ങര റോഡാണ് വെള്ളക്കെട്ടായി മാറിയത്. 2018-2019 ലാണ് റോഡ് ആധുനിക രീതിയിൽ ടാർ ചെയ്തത്. എന്നാൽ അന്നു മുതൽ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടാണ്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതു മൂലം കാൽനട യാത്രക്കാരടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടായി . അടുത്തുള്ള സ്വകാര്യ ഭൂമിയിലെ നീരുറവ നികത്തിയതും അവിടെ ഉയരുന്ന വെള്ളം റോഡിലേക്കു ഒഴുക്കി വിടുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നം. വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗത്ത് ഓട നിർമിക്കുന്നതിന് സ്വകാര്യ ഭൂമി വിട്ടു കൊടുത്തിട്ടും നിർമാണ പ്രവൃത്തികൾ നടത്താൻ അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതോടൊപ്പം റോഡിൽ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോർപറേഷൻ തയാറായില്ലെന്നും പരാതിയുണ്ട്. മഴക്കാല പൂർവ ശുചീകരണം നടത്തിയില്ല. ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. കോർപറേഷൻ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം കാടു മൂടിയ നിലയിലാണ്. റോഡിന് ഇരുവശവും കെട്ടിട അവിശിഷ്ടങ്ങളും മറ്റും തള്ളിയിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കോർപറേഷൻ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
പൊട്ടിപ്പൊളിഞ്ഞ റോഡ്; ദുരിതമായി വെള്ളക്കെട്ടും
കൊല്ലം∙ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വില്ലനായി വെള്ളക്കെട്ടും. മനയിൽക്കുളങ്ങര എംആർഎ നഗർ വെള്ളയിട്ടമ്പലം – മഞ്ഞാവിൽ റോഡിൽ ഫ്ലാറ്റിനു സമീപം 50 മീറ്റർ നീളത്തിലാണ് ചെറിയ മഴയത്തു പോലും വെളളക്കെട്ടു രൂപപ്പെടുന്നതായി പരാതി. റോഡിന്റെ അരിക് പൊളിഞ്ഞു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ അവശേഷിച്ച് ടാറും ഇളകുന്ന അവസ്ഥയാണ്. സ്കൂൾ കൂട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ ചവിട്ടിയാണ് പോകുന്നത്. ശക്തമായി മഴയുള്ള സമയത്ത് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം പരിസരത്തെ വീട്ടുമുറ്റത്തും ഒഴുകിയെത്തും. ഇതോടെ പ്രദേശത്തെ വീട്ടുകാരും ബുദ്ധിമുട്ടിലായി. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ഒാട നിർമിക്കാത്തതുമാണ് വെളളം ഒഴുകിപ്പോകാൻ തടസ്സം. വെള്ളം ഒഴുക്കിവിടാൻ അധികൃതർ നടപടി എടുക്കണമെന്ന് എംആർഎ നഗർ നഗർ ഭാരവാഹികൾ ആവശ്യപ്പെട്ടു.
റീ ടാർ ചെയ്തിട്ട് രണ്ടു വർഷം;റോഡ് തകർന്നു തരിപ്പണമായി
കൊല്ലം∙ റീ ടാറിങ് ചെയ്ത രണ്ടു വർഷം തികഞ്ഞപ്പോഴേക്കും റോഡാകെ പൊട്ടിപ്പൊളിഞ്ഞു. മുണ്ടയ്ക്കൽ ഉദയ മാർത്താണ്ഡപുരം ഡിവിഷനിൽ എച്ച്ആൻഡ്സി ജംക്ഷൻ–തുമ്പറ മാർക്കറ്റ് പാതയിൽ സ്നേഹ ലോഡ്ജ് മുതൽ തങ്കപ്പൻ സ്റ്റോർ വരെയുള്ള ഭാഗത്തെ റോഡാണ് പൊട്ടിപ്പൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതായി കിടക്കുന്നത്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇരുചക്ര വാഹനയാത്ര വലിയ ബുദ്ധിമുട്ടായി മാറി. ഒാട്ടോറിക്ഷകൾ ഇതുവഴി സവാരി വരാൻ മടിക്കുന്നു. ഗുണനിലവാരമില്ലാത്ത ടാറിങ്ങാണ് നടത്തിയതെന്ന് ആക്ഷേപമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ടാറെല്ലാം ഇളകി മാറി. രണ്ടു വർഷം കൊണ്ട് റോഡ് തകർന്നത് അന്വേഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അടിയന്തരമായി റോഡിലെ കുഴികൾ നികത്താൻ അധികൃതർ തയാറാകണമെന്ന് ഉദയ മാർത്താണ്ഡപുരം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.