
കനത്ത മഴ: കാസർകോട് കുളങ്ങാട്ട് മലയിൽ 50 മീറ്റർ നീളത്തിൽ വിള്ളൽ; ഉരുൾപൊട്ടലിന് മുന്നോടിയായി രൂപപ്പെടുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ∙ കൈതക്കാട് കുളങ്ങാട്ട് മലയിൽ വിള്ളൽ. കുളങ്ങാട്ട് അമ്പലത്തിനു സമീപം വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് വിള്ളൽ രൂപപ്പെട്ടത്. ഇത് ഉരുൾപൊട്ടലിന് മുന്നോടിയായി കാണപ്പെടുന്ന വിള്ളലുകളാണെന്ന് വിലയിരുത്തുന്നു. ആഴമേറിയ വിള്ളലുകളുടെ നീളം കൂടി വരുന്നതായും കാണുന്നു. ഇതിന്റെ തൊട്ടടുത്ത് നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിലെ മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഏകദേശം 50ലധികം മീറ്റർ നീളത്തിലും ഒരു മീറ്ററോളം വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ശക്തമായി തുടരുന്ന മഴയിൽ മലയുടെ മുകളിൽ നിന്ന് ഒഴുകി എത്തുന്ന മഴവെള്ളം വലിയ ഈ വിള്ളലിലാണ് വന്ന് പതിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് സംശയിക്കുന്നു. അപകടാവസ്ഥയിലായ കുളങ്ങാട്ട് മലയിൽ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ കലക്ടർ കെ.ഇമ്പശേഖർ നിർദേശം നൽകി. ഇതനുസരിച്ച് ജിയോളജിസ്റ്റ് അന്വേഷണം തുടങ്ങി.
ഹൊസ്ദുർഗ് തഹസിൽദാർ, ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് നേരിട്ട് ചെന്ന് പരിശോധന നടത്താനും കലക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് കലക്ടർ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇവിടെ നിന്ന് പതിനഞ്ചോളം കുടുംബങ്ങളിലെ 41പേരെ കാടങ്കോട് ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി താമസിപ്പിച്ചു. മറ്റു വീടുകളിലെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി വരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മലയിൽ നിന്ന് വലിയ എന്തോ ശബ്ദം കേട്ടതായി മലയുടെ തൊട്ട് താഴെ താമസിക്കുന്ന വീട്ടുകാർ പറഞ്ഞു. ഇതു കഴിഞ്ഞ ഉടനെ മലയുടെ ചരിവിലുണ്ടായ ഏതാനും മരങ്ങൾ താഴേക്ക് പതിക്കുകയും ചെയ്തു. മരം നേരെ താഴത്തുള്ള വീടിനടുത്തേക്ക് ആണ് കടപുഴകി വീണത്.
എം.രാജഗോപാലൻ എംഎൽഎ, ആർഡിഒ ബി. അഖിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, തുരുത്തി വില്ലേജ് ഓഫിസർ കെ.സുരേഷ് എന്നിവർ സംഭവം അറിഞ്ഞ് രാവിലെ തന്നെ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ഡിഎഫ്ഒ കെ.അഷറഫ് എന്നിവരും സ്ഥലത്തെത്തി. കുളങ്ങാട്ട് മലയുടെ കൈതക്കാട് ഭാഗത്ത് ജവാൻ നഗറിലും കഴിഞ്ഞ ദിവസം രാത്രി മലയിടിച്ചിൽ ഉണ്ടായി. വലിയ പാറക്കല്ലുകൾ താഴ്വാരത്ത് താമസിക്കുന്നവരുടെ വീടിനടുത്ത് വന്ന് പതിച്ചിട്ടുണ്ട്. ഇതോടെ ഇവിടെയുള്ള 4 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടിയായി. കുളങ്ങാട്ട് മലയിൽ അപകടസാധ്യതയുള്ള സ്ഥലത്ത് സുരക്ഷാ മതിൽ, ഓവുചാൽ എന്നിവ നിർമിക്കാൻ ആലോചന നടന്നുവരുന്നു. വനം വകുപ്പിന് 24 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. മലയിൽ വിള്ളൽ വീണ സ്ഥലവും പരിസര പ്രദേശവും പൊതുജനങ്ങൾ സന്ദർശിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.