
കുതിരാൻ തുരങ്കത്തിൽ ഉറവ! വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാതയിൽ സുരക്ഷ ഒരുക്കാതെ നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മതിയായ സുരക്ഷ ഒരുക്കുന്നില്ല. അടിപ്പാത നിർമാണവും സർവീസ് റോഡ് നിർമാണവും നടക്കുമ്പോൾ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഒരു സുരക്ഷയുമില്ല. പാതയോരത്ത് വൻ കുഴികൾ നിർമിക്കുമ്പോൾ ഒരു മുന്നറിയിപ്പ് സംവിധാനവും സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടസാധ്യത ഏറെയാണെന്നു നാട്ടുകാർ പറഞ്ഞു.
വാണിയമ്പാറയിൽ രണ്ടു മാസം മുൻപ് സർവീസ് റോഡ് നിർമാണം നടക്കുന്ന സ്ഥലത്ത് വാഹനം ഇടിച്ച് 2 പേർ മരിച്ചിരുന്നു. അടിപ്പാതയ്ക്കായി വലിയ കുഴികൾ കുഴിച്ചിടത്തും മതിയായ സുരക്ഷയില്ല. വീതികുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടാൻ ഇടയാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ഇതു കണ്ട ഭാവമില്ല.
പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്കൂളിനു മുൻപിൽ പാതയ്ക്ക് ഇരുവശത്തും വലിയ കുഴികൾ നിർമിച്ചിട്ടുണ്ട്. നീലിപ്പാറയിലും റോഡരികിൽ വൻ കുഴിയുണ്ട്. ഇവിടെ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഏത് സമയത്തും അപകടം ഉണ്ടാകാം. വടക്കഞ്ചേരി – മണ്ണുത്തി പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓരോ ഭാഗത്തും പൊലീസിനെ നിർത്തി വാഹനങ്ങൾ ഒറ്റ വരിയായി വിട്ടാൽ കുരുക്ക് ഇല്ലാതാകും. എന്നാൽ അത്തരം സജ്ജീകരണങ്ങളൊന്നും ഒരുക്കുന്നില്ല.
തുരങ്കത്തിൽ ഉറവ !
∙ മഴ മൂലമുള്ള മലയിടിച്ചിൽ തടയാൻ കുതിരാൻ തുരങ്കമുഖത്ത് മലയ്ക്ക് മുകളിൽ കാച്മെന്റ് വാട്ടർ ഡ്രൈനേജ് സിസ്റ്റം നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. തുരങ്കമുഖത്തിന് മുകളിൽ മലയിലെ മഴവെള്ളം ഭൂമിയിൽ താഴ്ത്താതെ താഴേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സുരക്ഷാഭീഷണി ഒഴിവാക്കാനും പാർശ്വഭിത്തി ബലപ്പെടുത്താനുമുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കുതിരാൻ മല ഇടിയുമെന്ന ഭീഷണിയുമുണ്ട്. തുരങ്കത്തിനുള്ളിൽ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വടക്കഞ്ചേരി മുതൽ കുതിരാൻ വരെ ദേശീയപാതയോരത്ത് പത്തോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.