
ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച; എട്ട് ശസ്ത്രക്രിയകൾ മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കനത്ത മഴയിൽ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച. ഇതെത്തുടർന്ന് ഇന്നലെ നടത്താനിരുന്ന എട്ട് തിമിര ശസ്ത്രക്രിയകൾ മാറ്റി. രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ശസ്ത്രക്രിയ മാറ്റിവച്ചതെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. ഇരിട്ടി, മയ്യിൽ, രയരോം, പയ്യന്നൂർ എന്നിവിടങ്ങളിലുള്ള രോഗികൾ ശസ്ത്രക്രിയയ്ക്കായി ഞായറാഴ്ച തന്നെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ട പരിശോധനകളും പൂർത്തിയാക്കിയിരുന്നു. എന്നാൽ കനത്ത മഴയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് ചോർച്ചയുണ്ടായത്.
തുടർന്ന് ആശുപത്രി ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധന നടത്തിയാണ് ശസ്ത്രക്രിയ മാറ്റിവയ്ക്കാൻ നിർദേശിച്ചത്. ശസ്ത്രക്രിയ നടത്തിയാൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും അതു കാഴ്ചയെ ബാധിക്കുമെന്നും കണ്ടാണു ശസ്ത്രക്രിയ മാറ്റിയതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. ചോർച്ചയുണ്ടായ വിവരം നിർമിതി കേന്ദ്രയെ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നു ജീവനക്കാരെത്തി പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും ഡോ. ഗ്രിഫിൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ പ്രശ്നത്തിനു പരിഹാരം കണ്ട് തിയറ്റർ അണുവിമുക്തമാക്കുമെന്നാണു കരുതുന്നത്.
ശസ്ത്രക്രിയ മാറ്റിയതിൽ രോഗികൾ പ്രതിഷേധിച്ചു. ശസ്ത്രക്രിയ കൂട്ടത്തോടെ മാറ്റിയ വിവരം അറിഞ്ഞു കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ കണ്ടു ചർച്ച നടത്തി. മാറ്റിവച്ച ശസ്ത്രക്രിയ വെള്ളിയാഴ്ച നടത്തിയില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തെത്തുമെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എഐസിസി വക്താവ് ഷമ മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൂൽ, ഷിബു ഫെർണാണ്ടസ് എന്നിവരാണ് ചർച്ച നടത്തിയത്. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലും ഇവിടേക്കു പോകുന്ന വഴിയിലും ചോർച്ചയുണ്ട്.
കെ. സുധാകരൻ എംപി കത്ത് നൽകി
കണ്ണൂർ ∙ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗത്തിലെ ഓപ്പറേഷൻ തിയറ്ററിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നു കാട്ടി ജില്ലാ കലക്ടർ അരുൺ കെ. വിജയന് കെ. സുധാകരൻ എംപി കത്ത് നൽകി.