
കെ.എം. ജോർജ് സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ: സിമന്റ് ഇളകി; ഭിത്തിയിൽ പൊട്ടൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ നഗരത്തിന്റെ പ്രൗഢ സ്മാരകമായ കെ.എം. ജോർജ് സ്മാരക മുനിസിപ്പൽ ടൗൺഹാൾ നാശത്തിന്റെ വക്കിൽ. കെട്ടിടത്തിന്റെ മുൻഭാഗത്ത് ഉൾപ്പെടെ കോൺക്രീറ്റ് അടർന്നു വീണ് കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണ്. ടൗൺ ഹാളിന്റെ ഭിത്തികളിൽ പലയിടത്തും പൊട്ടൽ വീണിരിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ചു പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ടൗൺ ഹാളിന്റെ മുൻഭാഗത്താണു മുകളിൽ കോൺക്രീറ്റ് പാളികൾ തകർന്നു വീണിരിക്കുന്നത്.
1992 ഏപ്രിൽ പത്തിന് തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന സി.ടി. അഹമ്മദലിയാണ് മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള മനോഹരമായ ടൗൺ ഹാൾ ഉദ്ഘാടനം ചെയ്തത്. പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ടൗൺ ഹാൾ പലതവണ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചിട്ടുണ്ട് എങ്കിലും പേരിനു മാത്രമായിരുന്നു നവീകരണം. വർഷാവർഷം അറ്റകുറ്റപ്പണികളുടെ പേരിൽ പണം ചെലവഴിക്കുന്നുണ്ട്. എന്നിട്ടും കെട്ടിടത്തിന്റെ പലഭാഗത്തും കോൺക്രീറ്റുകൾ അടർന്നു വീഴുന്ന നിലയിലാണിപ്പോൾ. 2018ൽ വെള്ളപ്പൊക്കത്തിൽ ടൗൺഹാൾ പാതിയും മുങ്ങിയിരുന്നു. ഇതിനു ശേഷവും വലിയ തോതിൽ അറ്റകുറ്റപ്പണികൾ നടന്നു.
ടൗൺഹാളിന്റെ മുകൾ ഭാഗത്തു നിന്നു കോൺക്രീറ്റ് പാളികളും സിമന്റ് പ്ലാസ്റ്ററും തകർന്ന വീണതോടെ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നാണ് സംശയം ഉയർന്നിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്താതെ പതിറ്റാണ്ടുകൾക്കു മുൻപുള്ള അവസ്ഥയിലാണ് ടൗൺഹാളിന്റെ നവീകരണങ്ങൾ പല ഘട്ടങ്ങളിലായി നടത്തിയിരുന്നത്. പണം ചെലവഴിക്കുന്നു എന്നല്ലാതെ കാലത്തിന് അനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ടൗൺഹാളിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തി നഗരത്തിന്റെ അഭിമാനമായി ടൗൺഹാൾ നിലനിർത്തണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത്.