
സ്വപ്നം കണ്ടു, പ്രയത്നിച്ചു; വിജയവഴിയിൽ ദീപ്നിയ: മൊബൈൽ ഫോൺ ഒഴിവാക്കി, ദിവസേന 12 മണിക്കൂർ പഠനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ സർക്കാർ സ്കൂളിൽനിന്നു പഠിച്ചുയർന്ന് നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തി ഡി.ബി.ദീപ്നിയ. പേരാമ്പ്ര ആവള കുട്ടോത്ത് ജിഎച്ച്എസ്എസിലാണ് ദീപ്നിയ പ്ലസ്ടു പൂർത്തിയാക്കിയത്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു ജോലി വേണമെന്ന് കുട്ടിക്കാലം തൊട്ട് ആഗ്രഹിക്കുന്നയാളാണ് ദീപ്നിയ. തന്റെ സ്വപ്നം സഫലമാവാൻ ഡോക്ടറാവണമെന്നു തിരിച്ചറിഞ്ഞു. വിജയ യാത്രയെക്കുറിച്ച് ദീപ്നിയ പറയുന്നു:
Q വിജയയാത്രയുടെ തുടക്കം?
A നമ്മുടെ ജോലി കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ചിന്തയാണ് ഡോക്ടറാകണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്. പ്ലസ് വൺ മുതൽ നീറ്റിനായി പഠിക്കാൻ തീരുമാനിച്ചു. ട്യൂഷൻ സെന്ററിൽ പോയിരുന്നു. അവിടെനിന്നു പഠിച്ചതും സ്വയം പഠിച്ചതുമൊക്കെയായാണ് ആദ്യ തവണ നീറ്റ് എഴുതിയത്. പക്ഷേ ,വളരെ പിന്നിലായി.
Q പഠനരീതി?
A. ഫോക്കസോടെ പഠിച്ചാൽ നേടിയെടുക്കാമെന്ന് തോന്നി. അങ്ങനെ റിപ്പീറ്റ് ചെയ്യാനായി ബ്രില്യൻസ് സ്റ്റഡി സെന്ററിന്റെ കോഴിക്കോട് സെന്ററിൽ ചേർന്നു. ഹോസ്റ്റലിൽ താമസിച്ച് ഒരു വർഷം പൂർണമായും പഠനത്തിനു നീക്കിവച്ചു. മൊബൈൽ ഫോൺ പൂർണമായും ഒഴിവാക്കി. അന്നന്നു പഠിപ്പിക്കുന്നത് അന്നന്നുതന്നെ പഠിക്കുന്നതായിരുന്നു രീതി. ചെറിയ പരീക്ഷകളെപ്പോലും ഗൗരവത്തോടെ കണ്ടു. ഓർഗാനിക് കെമിസ്ട്രിയാണ് ബുദ്ധിമുട്ടിച്ചത്. വീണ്ടും വീണ്ടും വായിച്ചുപഠിച്ചു. ചെറിയ നോട്ടുകളുണ്ടാക്കി. ദിവസേന 12 മണിക്കൂർ പഠിച്ചു.
Q സമ്മർദമില്ലാതെ പഠനം എങ്ങനെ?
A ഇഷ്ടപ്പെട്ട് പഠിച്ചു. അതുകൊണ്ട് സമ്മർദമുണ്ടായില്ല. വിട്ടുവീഴ്ചയില്ലാതെ പഠിച്ചു. ജിപ്മെറിൽ സീറ്റ് കിട്ടണമെന്നാണ് ആഗ്രഹം. നല്ലൊരു ഡോക്റായി സമൂഹത്തിന് കഴിയുന്നത്ര സഹായം ചെയ്യണമെന്നാണ് ആഗ്രഹം.
Q കുടുംബത്തിന്റെ പിന്തുണ?
A എന്റെ കുടുംബം എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. റിപ്പീറ്റ് ചെയ്യണമന്ന് ആവശ്യപ്പെട്ടപ്പോൾ അവർ പിന്തുണ നൽകി. ഞാൻ പഠിച്ച സ്കൂളിലെ അധ്യാപകരായിരുന്നു അച്ഛനും അമ്മയും. അച്ഛൻ ദിനേശൻ ഹയർ സെക്കൻഡറിയിൽ ഗണിതാധ്യാപകനാണ്. അമ്മ ബിജി ഹൈസ്കൂളിൽ ഗണിതാധ്യാപികയാണ്. അനിയൻ ദീപ് ദേവ് ഇതേ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി.