
ബോയിങ് 787 ഡ്രീംലൈനറിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി, ദുരൂഹമരണം; ചർച്ചകളിൽ നിറഞ്ഞ് ജോൺ ബാർനെറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ അഹമ്മദാബാദ് പിന്നാലെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പോരായ്മകളും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടിയ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾ വീണ്ടും ചർച്ചയാകുന്നു. ബോയിങിലെ മുൻ ക്വാളിറ്റി കൺട്രോൾ മാനേജറായ ജോൺ ബാർനെറ്റിന്റെ കണ്ടെത്തലുകളാണ് വീണ്ടും ചർച്ചയാകുന്നത്. ജോൺ ബാർനെറ്റ് കഴിഞ്ഞ വർഷം ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
1988ലാണ് ക്വാളിറ്റി ഇൻസ്പെക്ടറായി ജോൺ ബാർനെറ്റ് ബോയിങിൽ ചേർന്നത്. 2010 ആയപ്പോഴേക്കും, 787 ഡ്രീംലൈനർ നിർമിച്ചിരുന്ന ബോയിങിന്റെ സൗത്ത് കരോലിനയിലുള്ള പ്ലാന്റിൽ ജോലിക്കായി എത്തി. 2010 നും 2017 നും ഇടയിൽ പ്ലാന്റിൽ നിർമിച്ചിരുന്ന ബോയിങ് 787 വിമാനങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളിൽ വലിയ വീഴ്ച സംഭവിച്ചിരുന്നുവെന്നാണ് ജോൺ ചൂണ്ടിക്കാട്ടിയത്. പിഴവുകൾ കണ്ടെത്തിയെങ്കിലും അത് അവഗണിക്കാനും ഉൽപാദനം കൂട്ടാനും ജീവനക്കാരുടെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ജോൺ പിന്നീട് വെളിപ്പെടുത്തി. ബോയിങ് വിമാനങ്ങളുടെ നിർമാണ രീതിയിലും ജോൺ ബാർനെറ്റ് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരുന്നു.
പ്രധാനപ്പെട്ട വയറുകൾക്കു സമീപം ചെറിയ ലോഹ കഷ്ണങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഇത് വിമാനയാത്രയ്ക്കിടെ അപകടകരമായ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ജോൺ പറഞ്ഞിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ നാലിൽ ഒന്ന് ഓക്സിജൻ മാസ്കുകൾ പ്രവർത്തിച്ചേക്കില്ലെന്നും സുരക്ഷാ പരിശോധനകൾ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം 2017-ൽ അദ്ദേഹം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലും (എഫ്എഎ) ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും പരാതിയായി നൽകി. അദ്ദേഹം ചൂണ്ടിക്കാട്ടിയ ചില പ്രശ്നങ്ങൾ പിന്നീട് എഫ്എഎ സ്ഥിരീകരിക്കുകയും അവ പരിഹരിക്കാൻ ബോയിങിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ജോണിന്റെ പരാതികൾ തള്ളിക്കളഞ്ഞു.
എന്നാൽ പരാതിപ്പെട്ട തനിക്കു നേരെ ബോയിങ് പ്രതികാര നടപടി സ്വീകരിച്ചുവെന്നാണ് ജോൺ ആരോപിക്കുന്നത്. തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെന്നും ടീമുകളിൽ നിന്നു തന്നെ ഒറ്റപ്പെടുത്തിയെന്നും, പ്രതികൂലമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വെല്ലുവിളികൾ നേരിട്ടതിനെത്തുടർന്ന് ജോൺ ബാർനെറ്റ് 2017ൽ ബോയിങിൽനിന്നും വിരമിച്ചു. 2019-ൽ ജോൺ ബാർനെറ്റ് തന്റെ ആരോപണങ്ങൾ മാധ്യമ അഭിമുഖങ്ങളിലൂടെ ലോകത്തോട് വിളച്ചു പറഞ്ഞു. 2022-ൽ പുറത്തിറങ്ങിയ ‘ഡൗൺഫാൾ: ദി കേസ് എഗൈൻസ്റ്റ് ബോയിങ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. 2024–ൽ അലാസ്ക എയർലൈൻസിന്റെ ഡോർ പ്ലഗ് പൊട്ടിത്തെറിച്ച സംഭവത്തിന് ശേഷം, ബോയിങിന്റെ ഗുണനിലവാര പരിശോധനകൾ പരാജയമാണെന്ന് ജോൺ വീണ്ടും ആരോപണം ഉന്നയിച്ചു.
എന്നാൽ 2024 മാർച്ച് 9ന് ജോണിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിനു പുറത്ത് തന്റെ പിക്കപ്പ് ട്രക്കിൽ വെടിയേറ്റ് മരിച്ച നിലയിലാണ് ജോണിനെ കണ്ടെത്തിയത്. ജോണിന്റെ വലതു കൈയിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെത്തി. ഫൊറൻസിക് തെളിവുകൾ പ്രകാരം ജോണിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. വാഹനത്തിൽ നിന്ന് ജോണിന്റെ കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു.