
ഇന്ത്യയിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞെന്ന പോസിറ്റീവ് വാർത്തയ്ക്കിടെയിലും നിക്ഷേപകരെ ആശങ്കപ്പെടുത്തി പ്രതികൂലഘടകങ്ങളുടെ പെരുമഴപ്പെയ്ത്ത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തന്നെ, അതും ആണവ കേന്ദ്രങ്ങളിൽ വരെ ഇസ്രയേൽ ആക്രമണം നടത്തിയതോടെ മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമായി. തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കത്തിക്കയറി. രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 102 ഡോളറിലധികം ഉയർന്ന് 3,429 ഡോളർ വരെയെത്തി. ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു രൂപ ശരാശരി കൂടാമെന്നിരിക്കെ, ഇന്ന് പവൻ വിലയിൽ 1,000 രൂപയിലധികം വർധന പ്രതീക്ഷിക്കാം.
പ്രധാന ക്രൂഡ് ഓയിൽ ഉൽപാദന രാജ്യമായ ഇറാനാണ് ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയായത് എന്നതിനാൽ, രാജ്യാന്തര വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക കനത്തു. മാത്രമല്ല, ഗൾഫ് മേഖലയിൽ നിന്ന് എണ്ണ വിതരണം പ്രധാനമായും നടക്കുന്നതും ഇറാന് സമീപത്തുകൂടിയാണെന്നതും ആശങ്ക കൂട്ടുന്നു. ഇതോടെ ക്രൂഡ് ഓയിൽ വിലയും കത്തിക്കയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 8 ശതമാനം മുന്നേറി 73.48 ഡോളറിലെത്തി. ബ്രെന്റ് വില 7.67% ഉയർന്ന് 74.68 ഡോളറും.
ക്രൂഡ്, സ്വർണം വിലകളിൽ ഒറ്റദിവസം ഇത്രയും വില കൂടുന്നത് സമീപ ആഴ്ചകൾക്കിടെ ഇതാദ്യമാണ്. മാത്രമല്ല, ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലവർധന കനത്ത തിരിച്ചടിയാകും. ഇന്ത്യയിൽ ഇന്ധനവിലയും അതിന്റെ ചുവടുപിടിച്ച് അവശ്യവസ്തുക്കളുടെ വിലയും പണപ്പെരുപ്പവും കൂടാൻ ഇതിടയാക്കും. കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികളും കൂടും.
ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം ചെയ്തതെന്നത് സെൻസെക്സും നിഫ്റ്റിയും ഇന്ന് ഇടിവോടെ വ്യാപാരം ആരംഭിക്കുമെന്ന സൂചന നൽകുന്നു. പണപ്പെരുപ്പം കുത്തനെ കുറഞ്ഞത് ആശ്വാസമാണെങ്കിലും ഇറാൻ-ഇസ്രയേൽ സംഘർഷം, ക്രൂഡ് വിലക്കുതിപ്പ്, ചൈന-യുഎസ് ചർച്ചയിൽ ആഗോള സമ്പദ്മേഖലയ്ക്ക് ഗുണംചെയ്യുംവിധം കാര്യമായ പുരോഗതി ഇല്ലാത്തത് എന്നീ ഘടകങ്ങൾ നിക്ഷേപകരെ തളർത്തും. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ മാത്രം 3,831 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞതും തിരിച്ചടിയാണ്.
അഹമ്മദാബാദ് വിമാന ദുരന്തവും നിക്ഷേപകരെ വിൽപനസമ്മർദത്തിന് പ്രേരിപ്പിച്ചേക്കാം. ഇൻഡിഗോ, സ്പൈസ്ജെറ്റ് കമ്പനികളുടെ ഓഹരികൾ ഇന്നലെ ഉച്ചയ്ക്കുശേഷം വൻതോതിൽ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 823 പോയിന്റ് (-1.00%) ഇടിഞ്ഞ് 81,691ലും നിഫ്റ്റി 253 പോയിന്റ് നഷ്ടവുമായി (-1.01%) 24,888ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
മധ്യേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികൾ നേരിടുന്ന ഇടിവും ഇന്ത്യയിൽ പ്രതിഫലിച്ചേക്കാം. ജാപ്പനീസ് നിക്കേയ് 1.51%, ഹോങ്കോങ് 0.40%, ഷാങ്ഹായ് 0.17%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.43% എന്നിങ്ങനെ ഇടിഞ്ഞിട്ടുണ്ട്. അതേസമയം യുഎസിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി500 എന്നിവ 0.38% വരെ നേട്ടത്തിലായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)