കൊച്ചി∙ വിദേശ രാജ്യങ്ങളിലേക്ക് ഓണവിഭവങ്ങൾ നേരത്തേ കപ്പൽ കയറുന്നു. യുഎസുമായി സ്വതന്ത്ര വ്യാപാര കരാർ ഇപ്പോഴും ആയിട്ടില്ലാത്തതിനാൽ 36% അധിക തീരുവയുടെ ഭീഷണിയിലാണ് വിഭവങ്ങളുടെ യാത്രയെന്നു മാത്രം.

അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചു ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പായിട്ടില്ല. അതിനാൽ 10% അടിസ്ഥാന തീരുവയും 26% അധിക തീരുവയും ചേർത്ത് 36% ഇറക്കുമതി തീരുവ കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയിലാണ് വിഭവങ്ങളുടെ ഇറക്കുമതി. അവിടെ ഇവയുടെ വിലയിലും അതനുസരിച്ചു വർധന വരും. നിലവിൽ 3 പേർക്കുള്ള ശീതീകരിച്ച ഓണസദ്യയ്ക്ക് യുഎസിൽ 2,500–3,000 രൂപ വിലയുണ്ട്.

ഹൂതി വിമതരുടെ ആക്രമണം മൂലം കപ്പലുകൾ ഇപ്പോൾ ഗുഡ് ഹോപ് മുനമ്പ് വഴി ആഫ്രിക്ക ചുറ്റിയാണ് യാത്ര. നേരത്തേ 40 ദിവസത്തിൽ താഴെ എടുത്തിരുന്ന അമേരിക്കൻ യാത്രയ്ക്ക് ഇപ്പോൾ 67 ദിവസമെങ്കിലും വേണം. കാനഡയിലേക്ക് 80 ദിവസവും. സെപ്റ്റംബർ 15നാണ് ഓണം എങ്കിലും കയറ്റുമതി നേരത്തേ തുടങ്ങിയതിന്റെ കാരണം ഇതാണ്. 

ഇപ്പോൾ കയറ്റി അയച്ചാലും ഓഗസ്റ്റിൽ മാത്രമേ വടക്കേ അമേരിക്കയിൽ എത്തൂ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒരു മാസം മതിയെന്നതിനാൽ അങ്ങോട്ടേക്കും രണ്ടാഴ്ച കൊണ്ടെത്തുന്ന ഗൾഫ് രാജ്യങ്ങളിലേക്കും ഓണവിഭവങ്ങൾ ജൂലൈയിലേ കയറ്റി അയയ്ക്കേണ്ടതുള്ളു. ശീതീകരിച്ച ഓണ സദ്യയിൽ പച്ചടി കിച്ചടി, അവിയൽ, സാമ്പാർ, കൂട്ടുകറി, പായസം എല്ലാമുണ്ട്. ബോക്സിലെ സദ്യ 3–5 പേർക്ക് തികയും.

കേരളത്തിൽ നിന്ന് ഡസനോളം കമ്പനികൾ ഭക്ഷ്യ വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഓണ സീസണിലേക്ക് 150 കോടിയുടെ കയറ്റുമതിക്കാണ് തുടക്കമിട്ടിട്ടുള്ളത്.

English Summary:

Onam Sadya export faces significant challenges due to extended shipping times and high US import tariffs. The journey from Kerala to North America now takes over two months, impacting delivery and increasing prices.