
ആദ്യം അഴിക്കേണ്ടത് മനസ്സിലെ കുരുക്ക്; അധികൃതർക്കുള്ളത്, ഗതാഗതക്കുരുക്ക് അഴിക്കാനാകില്ലെന്ന ഉദാസീന നിലപാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗത പ്രതിസന്ധിക്കും വാഹനക്കുരുക്കിനും കുറച്ചെങ്കിലും ശമനമുണ്ടാക്കാൻ സാധിക്കും, അധികൃതർ ആർജവബുദ്ധിയോടെ മനസ്സുവയ്ക്കണമെന്നു മാത്രം. വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ ദേശീയപാതയിലേക്കു പ്രവേശിപ്പിക്കാതെ അനിശ്ചിതമായി തടഞ്ഞിടുന്നതല്ല ഇതിനു പരിഹാരം. മറിച്ചു കാര്യക്ഷമമായ ഗതാഗത ക്രമീകരണത്തിനു ശ്രമിക്കണം.
തിരക്കേറിയ അങ്ങാടിപ്പുറം ടൗണിൽ പോണപോക്കിൽ പോകട്ടെ എന്ന നയമാണ് ഏറെക്കാലമായി അധികൃതർക്കെല്ലാം. ഈ ഉദാസീനത മാറണം. മലപ്പുറം റോഡിൽ ഓരാടംപാലം വരെയും വളാഞ്ചേരി റോഡിൽ വൈലോങ്ങര വരെയും പെരിന്തൽമണ്ണ ഭാഗത്തു ജൂബിലി ജംക്ഷൻ വരെയും നീളുന്ന വാഹനനിരയിൽ കുടുങ്ങിക്കിടക്കുന്നതെല്ലാം അടിയന്തര ആവശ്യങ്ങൾക്ക് ഇറങ്ങിത്തിരിച്ചവരാണ്. ദിവസവും സമയനഷ്ടം ഉണ്ടാകുന്നത് ആയിരക്കണക്കിന് ആളുകൾക്കാണ്.
കോട്ടക്കൽ, വളാഞ്ചേരി ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ പലതും അങ്ങാടിപ്പുറത്തെത്തി പെരിന്തൽമണ്ണയിലേക്കു പോകാതെ വന്ന വഴി മടങ്ങുന്ന സ്ഥിതിയിലെത്തി. യാത്രക്കാർ അങ്ങാടിപ്പുറത്തിറങ്ങി പെരിന്തൽമണ്ണയിലേക്കു വേറെ വഴി നോക്കണം. അങ്ങാടിപ്പുറം വഴി കടന്നുപോകുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരിൽ ചിലരും വേറെ പണിയെ കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ചിലർ ഇതിനകം തന്നെ പണി ഉപേക്ഷിച്ചു. ബത്തയുടെ അടിസ്ഥാനത്തിലുള്ള ദൈനംദിന വരുമാനത്തിൽ, അങ്ങാടിപ്പുറത്തു കുരുങ്ങിക്കിടക്കുന്നതു മൂലം ട്രിപ്പ് നഷ്ടപ്പെടുന്നതിനാലും യാത്രക്കാരുടെ എണ്ണം കുറയുന്നതിനാലും വൈകിട്ടു പണി കഴിഞ്ഞുമടങ്ങുമ്പോൾ കാര്യമായൊന്നും കയ്യിൽ മിച്ചമുണ്ടാകാത്തതാണു കാരണം.
ശാസ്ത്രീയ പഠനങ്ങൾ നടന്നില്ല
അങ്ങാടിപ്പുറത്തു രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഇതു പരിഹരിക്കാനുള്ള ശാസ്ത്രീയമായ പഠനങ്ങളൊന്നും ഒരു ഭാഗത്തുനിന്നും നടന്നിട്ടില്ല. ഈ കുരുക്ക് അഴിക്കാനാകില്ലെന്ന അഴകൊഴമ്പൻ മറുപടി പറഞ്ഞ് അധികൃതരെല്ലാം കൈമലർത്തുകയാണ്. ശാസ്ത്രീയമായ പഠനം നടത്തി ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനത്തിന് ഇനിയും വൈകരുത്.
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിനു വേണ്ട പൊലീസുകാരിൽ പകുതിപ്പേർ പോലും നിലവിലില്ല. അതുകൊണ്ടുതന്നെ ഗതാഗത നിയന്ത്രണത്തിനു ദേശീയപാതയിൽ വേണ്ടത്ര പൊലീസുകാരുമില്ല.ദേശീയപാതയിലെ കുരുക്കഴിക്കാൻ മാത്രം ആവശ്യമായ ട്രാഫിക് വാർഡന്മാരെയോ വൊളന്റിയർമാരെയോ നിയോഗിക്കാൻ അധികൃതർ തയാറാകണം. അശ്രദ്ധമായ വാഹന പാർക്കിങ് അങ്ങാടിപ്പുറത്തു പലപ്പോഴും കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.
മേൽപാലം പരിസരത്തെ കുഴികൾ വില്ലനാകുന്നു
അങ്ങാടിപ്പുറം ഭാഗത്തു മേൽപാലത്തിന്റെ 100 മീറ്ററിനുള്ളിൽ രൂപപ്പെടുന്ന കുഴികളും റോഡിന്റെ തകർച്ചയുമാണു കുരുക്കിന് ആക്കം കൂട്ടുന്ന ഒരു കാര്യം. ടൗണിലെ അഴുക്കുചാലുകൾ അടഞ്ഞ്, മഴ പെയ്താൽ അഴുക്കുവെള്ളം ഉൾപ്പെടെ വലിയ തോതിൽ മേൽപാലം പരിസരത്തേക്ക് ഒഴുകിയെത്തുന്നതാണ് ഇവിടെ കുഴി രൂപപ്പെടാനുള്ള പ്രധാന കാരണം. ഇടയ്ക്കിടയ്ക്കു താൽക്കാലികമായി, ആഘോഷം പോലെ പേരിനു കുഴിയടയ്ക്കൽ നടത്തും. അതു ദിവസങ്ങൾക്കകം തന്നെ പഴയപടിയാകും. കഴിഞ്ഞ ദിവസം, കുഴി മൂലം ഗതാഗതക്കുരുക്കു രൂക്ഷമായതോടെ പെരിന്തൽമണ്ണയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ കുഴിയടയ്ക്കുന്ന വിഡിയോ വൈറലായിരുന്നു. ഇവിടെ ശാസ്ത്രീയമായ രീതിയിൽ റോഡ് അറ്റകുറ്റപ്പണി നടത്തണം. അഴുക്കുചാലുകൾ നവീകരിക്കണം.
തിരുമാന്ധാംകുന്ന് ജംക്ഷനിൽ മുകളിലൂടെ നടപ്പാലം പരിഹാരം
തിരുമാന്ധാംകുന്ന് ജംക്ഷനിൽ ക്ഷേത്രത്തിനു സമീപം, ക്ഷേത്രം റോഡിൽനിന്നും പരിയാപുരം റോഡിൽനിന്നും ദേശീയപാതയിൽനിന്നും ഒന്നിച്ചെത്തുന്ന വാഹനങ്ങൾ വലിയ കുരുക്കു സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം വിവിധ ക്ഷേത്രങ്ങളിലേക്കെത്തുന്ന ഭക്തരുൾപ്പെടെ, ഇവിടെ ഇരുവശത്തേക്കും ഓരോ നിമിഷത്തിലും കാൽനടയാത്രക്കാരുണ്ട്. കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും നടന്നുപോകാൻ മുകളിലൂടെ നടപ്പാലം പണിയണം.
ദേശീയപാതയിൽ മലപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കു നിലവിലുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണം. വീതി കൂടിയ ഭാഗത്ത് ഇതിനായി സൗകര്യം ഒരുക്കണം. നിലവിൽ ജംക്ഷനടുത്തും തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്തും ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്, പലപ്പോഴും വീതി കുറഞ്ഞ സ്ഥലത്താണ്. വളാഞ്ചേരി റോഡിൽനിന്നും ദേശീയപാതയിൽനിന്നുമെല്ലാം വീതി കുറഞ്ഞ റിങ് റോഡുകൾ കടന്നുപോകുന്നുണ്ട്. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. മാത്രമല്ല ഈ റോഡുകളിൽ എത്തിച്ചേരാവുന്ന സ്ഥലത്തെക്കുറിച്ചുള്ള അടയാള ബോർഡുകളും സ്ഥാപിക്കണം.
താഴ്ന്നുകിടക്കുന്ന ഡിവൈഡർ പ്രതിസന്ധി
അങ്ങാടിപ്പുറം മേൽപാലം കഴിഞ്ഞു പെരിന്തൽമണ്ണ ഭാഗത്തു റോഡ് ഉയർത്തിയതോടെ നിലവിലെ ഡിവൈഡർ താഴ്ന്നുകിടക്കുകയാണ്. ഇതുമൂലം നാലുവരിപ്പാതയിൽ രണ്ടുവരിപ്പാത പോലെയാണു വാഹനയോട്ടം. ഇരുവശത്തേക്കും വാഹനങ്ങൾ അശാസ്ത്രീയമായി റോഡ് കുറുകെ കടന്നുപോകുന്ന സാഹചര്യമുണ്ട്. ഇതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇക്കാര്യം പല തവണ പെരിന്തൽമണ്ണ താലൂക്ക് സഭയിൽ വരെ ഉയർന്നുവന്നിട്ടും ഡിവൈഡർ പുതുക്കി സ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല.
നാലുവരിപ്പാതയിൽനിന്നു രാത്രികാലത്തു മേൽപാലത്തിലേക്കു കയറുമ്പോൾ, പരിചിതരല്ലാത്ത ഡ്രൈവർമാർക്കു പാലത്തിന്റെ വീതിക്കുറവ് പെട്ടെന്നു ശ്രദ്ധയിൽപെടില്ല. ഇതുമൂലം ഇവിടെ ഒട്ടേറെ ചരക്കുലോറികൾ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടത്തിൽപെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം ഒരുക്കണം. മേൽപാലത്തിലെ കുണ്ടും കുഴിയും ഇല്ലാതാക്കി ഉപരിതലം നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് പെരിന്തൽമണ്ണ ടൗൺ വരെയെത്തുമ്പോൾ, പോക്കറ്റ് റോഡുകളുടെയും റിങ് റോഡുകളുടെയും അഭാവം കാരണം നഗരത്തിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. നിയമപാലകരും മോട്ടർ വാഹന വകുപ്പും ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളിലെ നേതൃത്വവും നാട്ടുകാരെ വിശ്വാസത്തിലെടുത്തു കൊണ്ട്, മറ്റു താൽപര്യങ്ങൾ മാറ്റിവച്ച് ദേശീയപാതയിലെ കുരുക്കഴിക്കാൻ ഒറ്റക്കെട്ടായി ഇനിയെങ്കിലും രംഗത്തിറങ്ങണം.
അങ്ങാടിപ്പുറത്തെ റെയിൽവേ അടിപ്പാത ഫൈനൽ എസ്റ്റിമേറ്റായി
പെരിന്തൽമണ്ണ∙ ദേശീയപാതയിലെ കുരുക്കിനു ശമനം ഉണ്ടാക്കാനുതകുന്ന, അങ്ങാടിപ്പുറത്തെ നിർദിഷ്ട റെയിൽവേ അടിപ്പാതയ്ക്ക് 3,53,87,949 രൂപയുടെ ഫൈനൽ എസ്റ്റിമേറ്റ് റെയിൽവേ തയാറാക്കി. ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയുടെ ഫൈനൽ എസ്റ്റിമേറ്റാണു റെയിൽവേ ഡിവിഷനൽ എൻജിനീയർ അങ്ങാടിപ്പുറം പഞ്ചായത്തിനു കൈമാറിയത്. മലയാള മനോരമയുടെ ‘വികസന വഴിയിൽ കുരുക്ക്’ പരമ്പരയിൽ ഉന്നയിച്ച മുഖ്യ ആവശ്യങ്ങളിലൊന്നാണ് ഈ അടിപ്പാത.
പഞ്ചായത്ത് അംഗം പി.പി.ശിഹാബ് ആണ്, 2023 മാർച്ചിൽ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാത എന്ന ആശയം പ്രമേയത്തിലൂടെ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചത്. തുടർന്നു പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വാർഡംഗം പി.പി.ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള ശ്രമങ്ങൾ നടന്നു.
പദ്ധതിയുടെ ലൊക്കേഷൻ മാപ്പും റഫ് എസ്റ്റിമേറ്റും തയാറാക്കിയിട്ട് ഏറെ മാസങ്ങളായി. എന്നാൽ ഫൈനൽ എസ്റ്റിമേറ്റ് ലഭിക്കാത്തതു പ്രതിസന്ധിയായിരുന്നു. പദ്ധതിക്കായി ഒരു കോടി രൂപ മഞ്ഞളാംകുഴി അലി എംഎൽഎ ഇതിനകം വകയിരുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ പഞ്ചായത്തും നൽകും. പഞ്ചായത്തിന് 2024 സെപ്റ്റംബറിൽ, തദ്ദേശഭരണ വകുപ്പും സംസ്ഥാന കോഓർഡിനേഷൻ സമിതിയും ഫണ്ട് നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അവശേഷിച്ച തുക കണ്ടെത്തണം. ഫൈനൽ എസ്റ്റിമേറ്റ് തയാറാക്കുന്നതിനു ഫെബ്രുവരി 28ന് സതേൺ റെയിൽവേക്ക് 3,17,374 രൂപ സെന്റേജ് ചാർജായി അടച്ചുകാത്തിരിക്കുകയായിരുന്നു.
പദ്ധതിക്കു റെയിൽവേ പണം മുടക്കില്ല.
പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും ബാക്കി വരുന്ന തുക എംപി ഫണ്ടിൽ നിന്നും മറ്റും കണ്ടെത്താൻ ശ്രമിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. പാത യാഥാർഥ്യമായാൽ ഓരാടംപാലത്തു നിന്ന് 3.8 കിലോമീറ്റർ യാത്ര ചെയ്താൽ പെരിന്തൽമണ്ണ മാനത്തുമംഗലം ജംക്ഷനിലെത്താം. കാറുൾപ്പെടെയുള്ള ചെറുകിട വാഹനങ്ങൾക്ക് പാത ഉപയോഗപ്പെടുത്താം. റെയിൽവേ പാത ഏറെ ഉയരത്തിലുള്ള ഈ ഭാഗത്ത്, താഴെ പ്രത്യേക തുരങ്കം നിർമിച്ച് അടിപ്പാത യാഥാർഥ്യമാക്കാനാണു പദ്ധതി.