
50 മീറ്റർ പൊളിക്കും, 20 മീറ്റർ ടൈൽ ഇടും; അത് വീണ്ടും പൊളിച്ച് വേറെ ടൈൽ ഇടും; ദേശീയപാത ‘അഭ്യാസങ്ങൾ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരട് ∙ കുണ്ടന്നൂരിൽ തുടങ്ങുന്ന കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ കാളാത്ര വരെയുള്ള ഭാഗത്തെ നവീകരണം തുടങ്ങിയിട്ട് ഒരു കൊല്ലമായി. ഇനിയും തീർന്നിട്ടില്ല. വിവരണാതീതമാണ് നാട്ടുകാരുടെ ദുരിതം. 50 മീറ്റർ കുത്തിപ്പൊളിച്ചിടുക, 20 മീറ്റർ ടൈൽ ഇടുക. അത് വീണ്ടും കുത്തിപ്പൊളിച്ച് വേറെ ടൈൽ ഇടുക. ഇത്തരം അഭ്യാസങ്ങളാണ് കുറച്ചു നാളായി നടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ കരാറുകാരൻ തോന്നിയതു പോലെയാണ്. വിരലിൽ എണ്ണാവുന്ന അതിഥിത്തൊഴിലാളികളെ വച്ചാണു പണി. ചില ദിവസങ്ങളിൽ അവധിയുമായിരിക്കും.
ടൈലും ടാറും കൂടിച്ചേരുന്ന ഭാഗങ്ങൾ യോജിപ്പിക്കാത്തതിനാൽ അവിടങ്ങളിൽ വലിയ കുഴികളാണ്. സ്കൂട്ടർ പോലുള്ളവ സ്ഥിരം മറിഞ്ഞു വീഴുന്നു. വെയിലായാൽ ബോംബ് പൊട്ടിയതു പോലെയാണ് പൊടിശല്യം. മഴ പെയ്താൽ ചെളിക്കുണ്ടാകും. പാതയോരത്തെ വ്യാപാരികളുടെ കാര്യമാണു കഷ്ടം. റോഡ് പണി ഇന്നു തീരും നാളെ തീരും എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
കൊട്ടാരം ജംക്ഷൻ മുതൽ കാളാത്ര വരെ റോഡിന്റെ അരിക് ഇനിയും ബലപ്പെടുത്തിയിട്ടില്ല. പാതയോരത്ത് ഇറക്കിയ ടൈലുകൾ മതിൽ പോലെയായി. പലയിടത്തും ഒരുമാസമായി അതേ ഇരിപ്പാണ്. മഴയത്ത് വെളിച്ചക്കുറവുള്ള ഭാഗത്ത് ഇത്തരം ടൈലുകൾ അപകട ഭീഷണി ഉയർത്തുന്നു. റോഡരികിലെ വീട്ടുകാർക്ക് വാഹനങ്ങൾ പുറത്തേക്ക് ഇറക്കാൻ പോലും പറ്റുന്നില്ല.
ന്യൂക്ലിയസ് മാളിനു സമീപം കട്ട വിരിക്കാനായി 20 മീറ്റർ കുത്തിപ്പൊളിച്ചിട്ടിട്ട് രണ്ടാഴ്ചയിലേറെയായി. മഴയത്ത് പടുകുഴികളാണിവിടെ. മീഡിയൻ മുന്നറിയിപ്പിനായി നാട്ടിയ ട്രാഫിക് കോണുകൾ വാഹനങ്ങൾക്കടിയിൽ പെട്ട് നശിച്ചു. കാൽനട യാത്ര ഉൾപ്പെടെ ദുരിതത്തിലാണ്. ഇവിടെ തുടങ്ങുന്ന വാഹന നിര കിലോമീറ്ററുകളാണ് നീളുന്നത്. രാത്രിയും പകലും ഇതു തന്നെ സ്ഥിതി. മിനി ബൈപാസ് ജംക്ഷനിൽ നിന്നു കുണ്ടന്നൂരിൽ എത്താൻ അര മണിക്കൂറിലേറെ എടുക്കുന്നു. സ്കൂൾ തുറക്കുന്നതിനു മുൻപ് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ദേശീയപാത ഇടപ്പള്ളി ഡിവിഷന്റെ കീഴിലാണ് ഈ ഭാഗം. പണിയുടെ അലംഭാവത്തെ പറ്റി പ്രതികരിക്കാൻ അധികൃതർ തയാറായില്ല.