
സ്കൂൾ മതിലിനു മുകളിൽ നിന്ന് കാർ യാത്രക്കാർക്കു മുൻപിലേക്ക് ചാടി പുള്ളിപ്പുലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ ബത്തേരിയിൽ നഗരം വിടാതെ പുലി. ബത്തേരി ടൗണിലെ കോട്ടക്കുന്നിൽ കോഴികളെ അകത്താക്കി ഇരുട്ടിൽ മറഞ്ഞു നടന്നിരുന്ന പുലി ഇന്നലെ സ്കൂളിന്റെ മതിലിനു മുകളിൽ നിന്ന് കാർ യാത്രക്കാർക്കു മുൻപിലേക്ക് ചാടി. ബത്തേരി സെന്റ് ജോസഫ്സ് സ്കൂളിന്റെ മതിലിന് മുകളിൽ നിന്നാണ് പുലി ചാടിയത്. ഊട്ടി റോഡിൽ നിന്ന് മൈസൂരു റോഡിലേക്കുള്ള ചെറിയ ലിങ്കു റോഡിലേക്ക് ചാടിയ പുലി സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലേക്ക് കയറിപ്പോയി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേകാലോടെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന കൈപ്പഞ്ചേരി കട്ടക്കണ്ടി ആരിഫ് കാർ നിർത്തി പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
പുലിയിറങ്ങിയതിനെ തുടർന്ന സൗത്ത് വയനാട് ഡിഎഫ്ഒ അജിത്. കെ. രാമന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാമത്തെ കൂടു കൂടി സ്ഥാപിച്ചു. സെന്റ് ജോസഫ് സ്കൂൾ പരിസരത്ത് രാത്രിയിൽ പുലി ചാടിപ്പോയ കൃഷിയിടത്തിനോടു ചേർന്നാണ് ആടിനെ ഇരജീവിയാക്കി കൂട് സ്ഥാപിച്ചത്. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറകളും സ്ഥാപിച്ചു.അതിനിടെ സ്കൂൾ വളപ്പിനുള്ളിൽ പുലിയെ കണ്ടതിന് എതിർവശത്തായി ഓഡിറ്റോറിയത്തിനു സമീപവും പുലിയുടെ കാൽപാടുകൾ കണ്ടെത്തി.
മയക്കുവെടി വയ്ക്കണം
ബത്തേരി∙ ബത്തേരിയിൽ ആഴ്ചകളായി ഭീതി സൃഷ്ടിക്കുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡന്റ് ഹാരിസ് കല്ലുവയൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജയലക്ഷ്മി, വി.എം. യൂനുസ് അലി, ജിനു ജോസഫ്, ജസ്റ്റിൻ രാജു, സുനീഷ് കട്ടയാട്, ജോഷി വേങ്ങൂർ, എൻ.എസ്. വിനേഷ്, വി.എ. മുഹമ്മദ് സഹൽ, സലിം ജവഹർ തുടങ്ങിയവർ പ്രസംഗിച്ചു.
ബത്തേരി∙ബത്തേരിയിൽ പുലി ഇറങ്ങിയതുമായി ബന്ധപ്പട്ട് വനംവകുപ്പും നഗരസഭയും ഇടപെടൽ ശക്തമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ, നിസി അഹമ്മദ്, ബാബു പഴുപ്പത്തുർ, എം.കെ. ഇന്ദ്രജിത്ത്, ജിജി അലക്സ്, കെ.എസ്.പ്രമോദ്, അസീസ് മാടാല, ഹാരിസ് കല്ലുവയൽ, നൗഷാദ് മാട്ടുമ്മൽ, പൗലോസ് നീലാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാടുമൂടിയ സ്ഥലങ്ങളുടെ പട്ടിക ശേഖരിച്ച് വനംവകുപ്പ്,സ്ഥലം സന്ദർശിച്ച് ഡിഎഫ്ഒ
ബത്തേരി∙ പുലി സാന്നിധ്യമുണ്ടെന്ന് കരുതുന്ന ബത്തേരിയിൽ ചുങ്കം, കോട്ടക്കുന്ന്, മൈസൂരു റോഡ്, ഊട്ടി റോഡ് പ്രദേശങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ശേഖരിച്ച് വനംവകുപ്പ്. പുലി താവളമാക്കിയിരിക്കുന്നത് ഇത്തരം പ്രദേശങ്ങളാണെന്നാണ് അനുമാനം. ഈ സ്ഥലങ്ങളുടെ പട്ടിക കലക്ടർക്കും നഗരസഭ സെക്രട്ടറിക്കും കൈമാറുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്.കെ. രാമൻ പറഞ്ഞു.
പുലിയിറങ്ങിയ സ്ഥലം ഡിഎഫ്ഒ സന്ദർശിച്ചു. വിഡിയോ ദൃശ്യങ്ങൾ പ്രകാരം പുലിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി റേഞ്ചിലെ നായ്ക്കെട്ടി, ചെതലത്ത് റേഞ്ചിലെ ഇരുളം, ബത്തേരി ആർആർടി എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരെ പുലിയിറങ്ങിയ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.