
എങ്ങുമെത്താതെ മുടങ്ങി അനിമൽ ബ്രിജ്, അണ്ടർ പാസേജ് പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി∙ കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ മൃഗപാലവും(അനിമൽ ബ്രിജ്), അണ്ടർ പാസേജും നിർമിക്കാനുള്ള പദ്ധതി എങ്ങുമെത്താതെ മുടങ്ങി. സംസ്ഥാനത്തെ ആദ്യ വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതിക്കും ദേശീയപാതയിലെ കാട്ടാന ശല്യം തടയാനുമുള്ള പദ്ധതികൾക്കുമായി 7 കോടിയോളം രൂപയാണ് 2022ൽ വനം വകുപ്പ് ദേശീയപാത വിഭാഗത്തിന് നൽകിയത്.
റോഡ് നിർമാണത്തിനായി വനം വകുപ്പ് വിട്ടു നൽകിയ ഭൂമിയുടെയും മുറിച്ച മരങ്ങളുടെയും നഷ്ടപരിഹാരമായി ദേശീയപാത വിഭാഗം വനം വകുപ്പിന് നൽകിയ തുകയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒന്നര വർഷം മുൻപ് വനം വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ സഹായത്തോടെ മൃഗപാലത്തിന്റെയും അണ്ടർ പാസേജിന്റെയും രൂപരേഖ തയാറാക്കി സമർപ്പിച്ചിരുന്നു. വനം വകുപ്പിന് ഇത് നിർമിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇതിനായി ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തിയത്.
നിർമാണം പൂർത്തിയാക്കിയ ദേശീയപാതയുടെ ഉദ്ഘാടനം 2024 ജനുവരിയിൽ നടന്നെങ്കിലും വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതി എങ്ങുമെത്തിയില്ല. 2023 മേയിൽ തോണ്ടിമലയ്ക്ക് സമീപം കാർ കാട്ടാനയുടെ ദേഹത്ത് ഇടിച്ച് യാത്രക്കാരന് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ചക്കക്കാെമ്പൻ പെരിയകനാലിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന 4 വഴിയോരക്കടകൾ തകർത്തു. വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതി നടപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങളാെഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പദ്ധതിയിൽ എന്തൊക്കെ?
∙ ദേവികുളം ഗ്യാപ് റോഡിന് സമീപം വരയാടുകൾക്ക് റോഡ് മുറിച്ചു കടക്കാൻ 4 മീറ്റർ വീതിയിലുള്ള മേൽപാലം: 61,57,296 രൂപ. തോണ്ടിമലയിൽ കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാൻ ഇടനാഴി (അണ്ടർ പാസേജ്): 3,75,38,508 രൂപ.
∙ 48 സ്ഥലങ്ങളിൽ കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാൻ റാംപുകൾ: 1,21,55,271രൂപ.
∙ ഹംപ് പൈപ്പുകൾ: 1,10,412രൂപ.