
രാത്രി വീടിനുള്ളിൽ പുലി; പുലി കയറിയത് മൂന്നു കുഞ്ഞുങ്ങൾ ഉറങ്ങിക്കിടന്ന ഒറ്റമുറി വീട്ടിൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പുലി രാത്രി കട്ടിലിൽ ചാടിക്കയറിയതിന്റെയും തന്നെ തട്ടി താഴെയിട്ടതിന്റെയും ഞെട്ടലിലാണു മൂന്നരവയസ്സുകാരി അവനിക. അവളുടെ മാതാപിതാക്കളാവട്ടെ, കുഞ്ഞിന്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികിൽ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഈ വീടിന്റെയും നാടിന്റെയും ഉറക്കംകെടുത്തുന്നു.
മലമ്പുഴ അകമലവാരത്ത് എലിവാൽ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതിൽ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളിൽ കെട്ടിയിട്ടിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലിൽനിന്നു താഴെ വീണത്.
നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചിൽകേട്ട് ഉണർന്നപ്പോൾ കണ്ടത് നായയെ കടിച്ചുപിടിച്ചുനിൽക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗർണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേർത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണൻ വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.
അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുൻപും പുലി പിടിക്കാൻ ശ്രമിച്ചതിനാലാണു രാത്രി അകത്തു കെട്ടിയിടാൻ തുടങ്ങിയത്. തകർന്നു വീഴാറായ ഒറ്റമുറി വീട്ടിൽ കഴിയുന്ന കുടുംബം ഇപ്പോഴും പുലിപ്പേടിയിലാണ്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങൾകൂടി ഇവിടെയുണ്ട്. 2017 ൽ ഇവിടെ സൗരോർജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു.