
കൂട്ടുപിരിയാതെ അന്ത്യയാത്ര, അനാഥമായി സ്വപ്നങ്ങൾ; വിതുമ്പി നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ മരണത്തിലും വേർപിരിയാത്ത ഉറ്റ ചങ്ങാതിമാരെ അവസാനമായി ഒരു നോക്കു കാണാൻ നാടൊഴുകി. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് കൂട്ടുകാർ വിതുമ്പി. അടുത്ത ബന്ധുക്കൾ തളർന്നിരുന്നു. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വേളാങ്കണ്ണി യാത്രയ്ക്കിടെ അപകടത്തിൽ മരിച്ച 4 യുവാക്കളുടെയും പൊതുദർശനം.തിരുവാരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ സ്കൂളിൽ എത്തിച്ചത്. പൊതു ദർശനത്തിനു ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക്. വിലാപയാത്രയായി കൊണ്ടുപോയി. എംഎൽഎമാരായ എം.വിൻസന്റ്, കെ.ആൻസലൻ, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി, എ.നീലലോഹിതദാസ് തുടങ്ങി ഒട്ടേറെ പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു.
അപകടകാരണം അവ്യക്തം: കാലാവധി കഴിഞ്ഞ് ഇൻഷുറൻസ്
നെയ്യാറ്റിൻകര ∙ തമിഴ്നാട് തിരുവാരൂർ തിരുത്തുറൈപൂണ്ടിയിൽ 4 പേരുടെ മരണത്തിനിടയാക്കിയ അപകടം എങ്ങനെയുണ്ടായി എന്നത് ഇപ്പോഴും അവ്യക്തം. പൊലീസും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. തമിഴ്നാട് ഗവ. ബസ്സുമായി കൂട്ടിയിടിച്ച വാനിന് ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. നെല്ലിമൂട് സ്വദേശി ജിനിലിന്റെ പേരിലാണ് വാൻ റജിസ്ട്രേഷൻ.രണ്ടര വർഷം മുൻപാണ് കൂട്ടുകാരനായ ഷിജുനാഥിന് ഓടിക്കാനായി വാൻ നൽകിയത്. ഇൻഷുറൻസ് കാലാവധി അവസാനിച്ച കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജിനിൽ വിശദീകരിച്ചു.
അനാഥമായി സ്വപ്നങ്ങൾ
നെല്ലിമൂട് കുഴിപ്പറച്ചൽ വീട്ടിൽ ഷാജുനാഥിന്റെ മുഖത്തേക്ക് ഉറ്റുനോക്കി അമ്മ ഫിലോമിന തളർന്നിരുന്നു. നിശ്ശബ്ദനായി അച്ഛൻ രവിയും. നെല്ലിമൂട്ടിൽ ‘രവി മൊബൈൽസ്’ എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ഷാജു. മകന്റെ വിവാഹാലോചനയിലായിരുന്നു രക്ഷിതാക്കൾ.യാത്രയ്ക്കു മുൻപ് ഷാജുവിന്റെ വീട്ടിലാണ് സുഹൃത്തുക്കൾ ബൈക്കുകൾ സൂക്ഷിച്ചിരുന്നത്.‘രവി മൊബൈൽസ്’ ജീവനക്കാരനായിരുന്നു നെല്ലിമൂട് കുഴിപ്പറച്ചൽ ഷീജ ഭവനിൽ രാജേഷിന്റെയും ഷീജയുടെയും മകൻ ആർ.എസ്.രാഹുലും . പിന്നീട് രാഹുൽ ആ ജോലി വിട്ട് ഡ്രൈവറായപ്പോൾ പകരം തന്റെ സഹോദരൻ രോഹിനെ കൊണ്ടു ചെന്നാക്കി.നെല്ലിമൂട് മുലയൻതാന്നി ദേവീ ക്ഷേത്രം കേന്ദ്രീകരിച്ച് അയ്യപ്പ സേവാ സംഘം പ്രവർത്തനങ്ങൾക്ക് നെല്ലിമൂട് കുഴിവിളക്കോണം ശ്രീജ വിലാസത്തിൽ രാജേന്ദ്രന്റെയും രത്നകുമാരിയുടെയും മകൻ ശ്രീരാജേഷ് എന്നും മുൻനിരയിലുണ്ടായിരുന്നു. മകന്റെ ചിത്രത്തിനു മുന്നിൽ വീണു പൊട്ടിക്കരയുകയായിരുന്നു രത്നകുമാരി.പേരൂർക്കട കല്ലയം വിനായക നഗർ നടേശ വിലാസത്തിൽ നടേശന്റെയും വസന്തയുടെയും മകൻ ജയപ്രസാദ് സഹോദരി ജയലക്ഷ്മിക്കൊപ്പമാണ് നെല്ലിമൂട്ടിൽ എത്തുന്നത്. തുടർന്ന് നാട്ടുകാരുടെ പ്രിയങ്കരനായി. എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന നാട്ടുകാരനായി.