
സ്ത്രീകളുടെ മോർഫ് ചെയ്ത് നഗ്നഫോട്ടോ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ വിവിധ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവിപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്.ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്ത് നഗ്ന ഫോട്ടോയാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അരുൺ ആണെന്ന് കണ്ടെത്തി. 10 മുതൽ 15 പേർ വരെയുള്ള ഫെയ്സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇത് പ്രചരിപ്പിച്ചത്. അരുൺ 2020 മുതൽ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിൽ ആയിരത്തിലധികം പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂർ മുൻപ് വരെ അരുൺ ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈക്കത്ത് സ്റ്റേഷനറി കടയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് പ്രതി. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണൻ എന്നിവരും ആലപ്പുഴയിലെ സൈബർ പൊലീസ് ടീമും ആണ് അന്വേഷണം നടത്തിയത്.