ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പാചകവാതക ഉപഭോഗം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കർശന നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി, പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) സൗകര്യമുള്ള വീടുകളിൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ നടപടി തുടങ്ങി.
ഇരട്ട കണക്ഷൻ ഉള്ളവരെ കണ്ടെത്തുന്നതിനായി എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.
നിലവിലെ നിയമപ്രകാരം ഒരേ വിലാസത്തിൽ എൽപിജി, പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. പിഎൻജി സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിശ്ചിത കാലാവധിക്കുള്ളിൽ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യേണ്ടതുണ്ട്.
ഇതിനായി അനുവദിച്ചിരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. ഈ കാലാവധിക്കുള്ളിൽ പിഎൻജിയിലേക്ക് മാറാത്ത ഉപഭോക്താക്കളുടെ എൽപിജി കണക്ഷൻ വിച്ഛേദിക്കാനോ സസ്പെൻഡ് ചെയ്യാനോ ആണ് തീരുമാനം.
ചട്ടപ്രകാരം പിഎൻജി കണക്ഷൻ ലഭിച്ച് 30 ദിവസത്തിനുള്ളിൽ എൽപിജി സിലിണ്ടറുകൾ ഉപേക്ഷിക്കണം. അതേസമയം, പിഎൻജി സൗകര്യമില്ലാത്ത പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുന്നവർക്ക് എൽപിജി കണക്ഷൻ പുനഃസ്ഥാപിക്കാൻ അവസരമുണ്ടാകും.
സിലിണ്ടർ സറണ്ടർ ചെയ്യുമ്പോൾ ഇതിനാവശ്യമായ വൗച്ചർ ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ മാസം മുതൽ പിഎൻജി കണക്ഷനുള്ള വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്നും ബുക്കിങ്ങുകൾ സ്വീകരിക്കേണ്ടതില്ലെന്നും എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനായി ഉപഭോക്താക്കളുടെ ഡിജിറ്റൽ രേഖകൾ ഉപയോഗപ്പെടുത്തും. വിലവർധനവ് ആശങ്ക
ഓരോ മാസത്തിന്റെയും തുടക്കത്തിൽ പാചകവാതക വില പുനർനിശ്ചയിക്കുന്ന പതിവുണ്ട്.
ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിലും വില വർധിച്ചിരുന്നു. അതിനാൽ ജൂൺ ഒന്ന് മുതൽ വീണ്ടും വില വർധിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമാണ്.
ഗാർഹിക സിലിണ്ടറുകളെ ഒഴിവാക്കി വാണിജ്യ സിലിണ്ടറുകൾക്ക് മാത്രം വില വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു തീരുമാനം ഉണ്ടായാൽ ഹോട്ടൽ അടക്കമുള്ള വ്യവസായ മേഖലയെ അത് വലിയ തോതിൽ ബാധിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

