അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. വാഷിംഗ്ടൺ മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ ആവശ്യപ്പെടുന്ന വ്യവസ്ഥകൾക്ക് വഴങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ കർശന നടപടിയെന്നും മാർക്ക് കാർണി കൂട്ടിച്ചേർത്തു. ഒട്ടാവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ച രാത്രി വൈകിയാണ് യുഎസും കാനഡയും തമ്മിലുള്ള നിർണായക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടത്.
ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കനേഡിയൻ ഉദ്യോഗസ്ഥരോട് ഓട്ടവയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നിർദേശം നൽകിയത്.
“ഒരു വർഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാർത്ഥമായി അമേരിക്കയുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഞങ്ങൾ പ്രായോഗികമായും ക്ഷമയോടെയുമാണ് ഇതിനെ സമീപിച്ചത്.
കാനഡക്കാർക്ക് ഏറ്റവും മികച്ച കരാർ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അല്ലാതെ എന്ത് വില കൊടുത്തും എപ്പോൾ വേണമെങ്കിലും ഒരു കരാറിൽ എത്തുക എന്നതായിരുന്നില്ല.” എന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ മാർക്ക് കാർണി വ്യക്തമാക്കി. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും.
ഇതിന്റെ ഔദ്യോഗിക വിശദാംശങ്ങൾ വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതിനിടയിൽ, കാനഡയുടെ ഈ തീരുമാനത്തിനെതിരെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് രംഗത്തുവന്നു.
കാനഡ വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കാനഡ നൽകിയ ഉറപ്പുകളിൽ നിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

