കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ രാജ്യത്ത് മൂന്നാം തവണയാണ് ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർധനവാണ് ഇന്ധന വില ഉയരാൻ പ്രധാന കാരണം.
മെയ് 15-നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയത്. അന്ന് ലിറ്ററിന് 3 രൂപയാണ് വർധിപ്പിച്ചത്.
തുടർന്ന് മെയ് 19-ന് 90 പൈസ കൂടി വർധിപ്പിച്ചു. ഇതോടെ പത്ത് ദിവസത്തിനുള്ളിൽ ലിറ്ററിന് അഞ്ച് രൂപയോടടുത്ത വർധനവാണ് ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധനവില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. എണ്ണ വിപണന കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുക്കുമ്പോൾ വില വർധന അനിവാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ വർധനവ് കമ്പനികളുടെ നഷ്ടം നികത്താൻ അപര്യാപ്തമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എംകെ ഗ്ലോബലിന്റെ റിപ്പോർട്ട് പ്രകാരം, വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 10 രൂപ വരെ വർധനവ് ഉണ്ടായേക്കാം.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതം മറികടക്കാൻ കമ്പനികൾക്ക് ഈ നടപടി അനിവാര്യമാണ്. കമ്പനികളുടെ നഷ്ടത്തിന്റെ ഏകദേശം 50 ശതമാനമെങ്കിലും നികത്താൻ ലിറ്ററിന് 10 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് മെയ് 15-ന് പുറത്തുവിട്ട
റിപ്പോർട്ടിൽ എംകെ ഗ്ലോബൽ വ്യക്തമാക്കിയിരുന്നു. ഈ വർധനവ് ഒറ്റയടിക്കോ അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നടപ്പിലാക്കാൻ സാധ്യതയുണ്ട്.
അതേസമയം, എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 2026 മാർച്ച് 27-ന് കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടിയിൽ 10 രൂപയുടെ കുറവ് വരുത്തിയിരുന്നെങ്കിലും, ഇപ്പോഴും ഓരോ ലിറ്റർ ഇന്ധനം വിൽക്കുമ്പോഴും 17 മുതൽ 18 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നടപ്പു സാമ്പത്തിക പാദത്തിൽ എണ്ണക്കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതൽ 58,000 കോടി രൂപ വരെയായി ഉയർന്നേക്കാമെന്ന് കണക്കാക്കപ്പെടുന്നു. ഉയർന്ന വില ഈടാക്കിയിട്ടും ഡീസലിന് ലിറ്ററിന് 25 മുതൽ 30 രൂപ വരെയും പെട്രോളിന് 10 മുതൽ 14 രൂപ വരെയും വരുമാന നഷ്ടം ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് ഭാരത് പെട്രോളിയം ചെയർമാൻ വ്യക്തമാക്കിയിരുന്നു.
ഇത് ബിസിനസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

