രണ്ടാഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഗൂണ്ടയെ സുഹൃത്തായ ഗൂണ്ട കൊലപ്പെടുത്തി.
ഗൗരവ് പങ്കജ് റഗ്ഡെയാണ് (27) കൊല്ലപ്പെട്ടത്. ഗൗരവ് റാംഭാവു റൗട്ടും ഇയാളുടെ കൂട്ടാളി അഭിഷേക് വാസ്നിക്കും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഒരു യുവതിയുമായി ഇരുവർക്കും പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നരേന്ദ്ര നഗറിലുള്ള സുന്ദർബൻ പ്രദേശത്താണ് സംഭവം നടന്നത്. ഗൗരവ് റഗ്ഡെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെ ഒൻപതോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ റൗട്ടിനും വാസ്നിക്കിനും എതിരെയും കൊലപാതക കേസുകളുണ്ട്.
മുംബൈ സ്വദേശിനിയായ യുവതിയുമായി ഗൗരവ് റഗ്ഡെ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ റഗ്ഡെ ജയിലിലായിരുന്ന സമയത്ത് ഗൗരവ് റാംഭാവു റൗട്ട് റാണിയുമായി അടുപ്പത്തിലായി.
റാണി റൗട്ടിനൊപ്പം നരേന്ദ്ര നഗർ പ്രദേശത്ത് ബിസിനസ്സ് ആരംഭിച്ചു. സമീപത്തുള്ള വാടകവീട്ടിൽ താമസം തുടങ്ങി.
വിവരമറിഞ്ഞ ഗൗരവ് റഗ്ഡെ കടുത്ത ദേഷ്യത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് റാണി ഗൗരവ് റൗട്ടിന്റെ വീട്ടിലെത്തി.
റൗട്ടിന്റെ മറ്റ് സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. വിവരമറിഞ്ഞ് ഗൗരവ് റഗ്ഡെ റൗട്ടിന്റെ വീട്ടിലേക്കെത്തി.
വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ട് റഗ്ഡെ കല്ലെറിഞ്ഞു. വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തു.
റഗ്ഡെയും റൗട്ടും തമ്മിൽ വഴക്കുണ്ടായി. അടിപിടിക്കിടെ റഗ്ഡെ താഴെ വീണു.
റൗട്ടും വാസ്നികും ചേർന്ന് റഗ്ഡെയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടാന് ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടി.

