
തെക്കുപടിഞ്ഞാറൻ ഇറാനിൽ വൻ സ്ഫോടനം, ഇസ്ഫഹാൻ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. സംഘർഷം തുടങ്ങി ഒൻപതാം ദിവസവും ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ആരോഗ്യമന്ത്രാലയം പറയുന്നത്.
ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്.
തെക്കുപടിഞ്ഞാറൻ ഇറാനിൽ ശക്തമായ സ്ഫോടനം നടന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇറാന്റെ തെക്കൻ നഗരമായ ഷിറാസിലെ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടന്നെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. നേരത്തെ വടക്കുപടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് സേനയിലെ ഒരു മുതിർന്ന കമാൻഡറെ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേൽ നഗരങ്ങളായ ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു. ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇടപെടരുതെന്നും അത് എല്ലാവർക്കും അപകടകരമാകുമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎസിനു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ യൂറോപ്പുമായി ചർച്ചകൾ തുടരാനുള്ള സന്നദ്ധത ഇറാൻ അറിയിച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഒരു ജർമൻ സൈക്ലിസ്റ്റിനെ ഇറാൻ കസ്റ്റഡിയിലെടുത്തതായി എപി റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 827 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നുള്ള 310 ഇന്ത്യൻ പൗരന്മാരുമായി മഷാദിൽ നിന്നുള്ള മറ്റൊരു വിമാനം ശനിയാഴ്ച വൈകിട്ട് 4:30 ന് ന്യൂഡൽഹിയിൽ ഇറങ്ങിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ യൂറോപ്യൻ മധ്യസ്ഥ ശ്രമങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചു. ‘‘ഇറാൻ യൂറോപ്പുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ നമ്മളുമായി സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. സംഘർഷം ലഘൂകരിക്കാൻ രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ.’’ – ട്രംപ് വെള്ളിയാഴ്ച ഇറാന് മുന്നറിയിപ്പ് നൽകി. അതിനിടെ യുഎസുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് ആരോപിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ രംഗത്തെത്തി. നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും എർദൊഗാൻ പറഞ്ഞു.