വയനാട് ജില്ലയിലെ മുട്ടിൽ സൗത്തിലെ കരാപ്പുഴയിലെ മൂങ്ങാനിയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ കേരള എക്സൈസ് വകുപ്പ് 64.844 ലീറ്റർ മദ്യം പിടിച്ചെടുത്തതിനു പിന്നാലെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക് അന്വേഷണസംഘം. അബ്കാരി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിൻ കോടതിയിൽ ഹാജരാക്കിയ രേഖകളും മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക രേഖകളും തമ്മിലുള്ള പൊരുത്തക്കേടാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ഈ വസ്തുവിൽ തനിക്ക് യാതൊരുവിധ ഉടമസ്ഥാവകാശമോ കൈവശാവകാശമോ ഇല്ലെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയെ അറിയിച്ചത്. പിന്നീട് ആന്റോയുടെ ജാമ്യാപേക്ഷ പരിഗവേ, അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്ബിഐയുടെ വിൽപന സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2022ൽ ഇ-ലേലത്തിലൂടെയാണ് വീട് വിറ്റതെന്ന് വ്യക്തമാക്കുന്നതാണ് ഈ സർട്ടിഫിക്കറ്റ്. കെട്ടിട
നികുതി അടച്ചതിന്റേതടക്കം മുട്ടിൽ പഞ്ചായത്തിലെ രേഖകൾ അനുസരിച്ച് വീട് ആന്റോയുടേതാണ്. എന്നാൽ എസ്ബിഐയുടെ വിൽപന സർട്ടിഫിക്കറ്റിൽ വസ്തു വാങ്ങിയ ആളായി ലില്ലി ജോസിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രേഖകൾ പരസ്പരവിരുദ്ധമായതോടെ, സ്വത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം, കൈവശാവകാശം, നിയന്ത്രണം എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നു. കൊച്ചി ഇടപ്പള്ളി പത്തടിപ്പാലത്തുള്ള ഏഷ്യൻ മോട്ടോഴ്സിന്റെ സാമ്പത്തികാവശ്യത്തിനായാണ് ആന്റോ അഗസ്റ്റിൻ വീട് പണയം വച്ചതെന്നും വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വസ്തു ലേലത്തിൽ വിറ്റെന്നുമാണ് എസ്ബിഐയുടെ സെയിൽ സർട്ടിഫിക്കറ്റിലുള്ളത്.
സർട്ടിഫിക്കറ്റിലെ പ്രോപ്പർട്ടി ഷെഡ്യൂൾ പ്രകാരം 14.67 ആർ, അതായത് ഏകദേശം 36.25 സെന്റ് ഭൂമിയും 4.55 ആർ, അതായത് ഏകദേശം 4,897 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവുമാണ് ഇതിൽ ഉൾപ്പെടുന്നത്. കാരാപ്പുഴ ഡാമിനു സമീപം കാരാപ്പുഴ–കാക്കവയൽ റോഡിനോട് ചേർന്നാണ് വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്.
ദേശീയപാത 766 നു സമീപമാണിത്. 2022 ജൂൺ 30ന് നടന്ന ലേലത്തിൽ ഈ വസ്തു 2,00,10,000 രൂപയ്ക്കാണ് ലില്ലി ജോസിന് വിറ്റത്.
സ്വത്തും അതിന്റെ കൈവശാവകാശവും വാങ്ങുന്നയാൾക്ക് കൈമാറിയതായി വിൽപന സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എക്സൈസ് വകുപ്പ് ഹാജരാക്കിയ കെട്ടിട
സർട്ടിഫിക്കറ്റ് പ്രകാരം, മുട്ടിൽ വാഴവറ്റയിലെ കെട്ടിട നമ്പർ 10/603 ആന്റോ അഗസ്റ്റിന്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ആകെ വിസ്തീർണം 983 ചതുരശ്ര മീറ്ററാണ്, അതായത് ഏകദേശം 10,581 സ്ക്വയർ ഫീറ്റ്. 2025–26 സാമ്പത്തിക വർഷത്തിൽ, മുട്ടിൽ പഞ്ചായത്തിന്റെ കെട്ടിട
നികുതി രേഖകളിലും ആന്റോയുടെ പേരാണ്. കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച രസീത് പ്രകാരം 2026 മാർച്ച് 18ന് 8,472 രൂപ കെട്ടിട
നികുതിയായി അടച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് നടത്തിയ തുടരന്വേഷണത്തിൽ, വീടു വാങ്ങിയ ലില്ലി ജോസ് ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവാണെന്നു കണ്ടെത്തി.
അവരുടെ ഭർത്താവ് കെ.ജെ. ജോസ് കോർപറേറ്റ് രേഖകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സ്റ്റാറ്റ്യൂട്ടറി ഡയറക്ടറുമാണ്.
കേരളത്തിലെ റിപ്പോർട്ടർ ടിവി ചാനലിന്റെ ഉടമസ്ഥ കമ്പനിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി. ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ടിവിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറും സഹോദരന്മാരായ റോജി അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനും ജോസുകുട്ടി അഗസ്റ്റിൻ വൈസ് ചെയർമാനുമാണ്.
എസ്ബിഐ വീട് ലില്ലി ജോസിന് വിറ്റിട്ടും മുട്ടിൽ പഞ്ചായത്തിന്റെ രേഖകളിൽ അതിന്റെ ഉടമയായി ആന്റോ അഗസ്റ്റിന്റെ പേര് തുടരുന്നതാണ് കുടുംബബന്ധങ്ങൾ അന്വേഷണത്തിൽ പ്രസക്തമാകാൻ കാരണം. ലേലത്തിനു ശേഷം എസ്ബിഐ ബന്ധപ്പെട്ട
രേഖകൾ കൈമാറിയിരുന്നെങ്കിലും, ഭൂമിയുടെ രേഖകളിൽ ഉടമസ്ഥാവകാശ മാറ്റം രേഖപ്പെടുത്തുന്നതിനായി ലില്ലി ജോസ് സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനു പിന്നാലെ, ലില്ലി ജോസും ഭർത്താവും എവിടെയാണെന്നതിനെക്കുറിച്ചും എക്സൈസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയതായാണ് വിവരം.
സുൽത്താൻ ബത്തേരിക്കടുത്ത് കൊളിയാടിയിലുള്ള വീട്ടിലാണ് അവർ താമസിക്കുന്നത്. എസ്ബിഐ വിൽപന സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി ആന്റോയ്ക്ക് സ്വത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും നഷ്ടപ്പെട്ടതായി പ്രതിഭാഗം വാദിക്കുമ്പോഴും, ലേലം നടന്ന് വർഷങ്ങൾക്കു ശേഷവും തദ്ദേശ സ്ഥാപനത്തിന്റെ രേഖകളിൽ അദ്ദേഹത്തിന്റെ പേര് തുടരുകയാണ്.
സ്വത്ത് പിന്നീട് വാങ്ങിയയാളുടെ പേരിലേക്ക് മാറ്റിയിരുന്നോ, ലേലത്തിനു ശേഷം ആരുടെ കൈവശമായിരുന്നു സ്വത്ത്, ആന്റോയ്ക്ക് സ്വത്തിന്മേൽ നേരിട്ടുള്ള അവകാശം തുടർന്നിരുന്നോ എന്നിവയാണ് നിർണായക ചോദ്യങ്ങൾ. മദ്യം പിടിച്ചെടുത്ത സമയത്ത് ആന്റോയ്ക്ക് ഈ വസ്തുവുമായി എന്തു ബന്ധമാണുണ്ടായിരുന്നെന്ന് കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പ് രേഖകളും മറ്റു തെളിവുകളും പരിശോധിക്കുകയാണ്.
എക്സൈസ് വകുപ്പിന്റെ കസ്റ്റഡി അപേക്ഷ പ്രകാരം, പിടിച്ചെടുത്ത മദ്യത്തിൽ 43.850 ലീറ്റർ വിദേശ നിർമിത വിദേശ മദ്യം, 1.244 ലീറ്റർ വിദേശ നിർമിത വിദേശ വൈൻ, 6.250 ലീറ്റർ കേരള വൈൻ, 750 മില്ലിലീറ്റർ മിലിറ്ററി ലിക്വർ, 12.750 ലീറ്റർ വീട്ടിൽ നിർമിച്ച വൈൻ എന്നു തോന്നുന്ന പദാർഥം എന്നിവ ഉൾപ്പെടുന്നു. മദ്യം വിദേശയാത്രകളിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ വാങ്ങിയതാണോയെന്നും വകുപ്പ് അന്വേഷിക്കുന്നു.
മൂങ്ങാനിയിൽ വീടുമായി ബന്ധപ്പെട്ട് രണ്ടു ചോദ്യങ്ങളാണ് ഉയരുന്നത്. മദ്യം പിടിച്ചെടുത്ത സമയത്ത് സ്വത്തിന്റെ നിയമപരമായ ഉടമ ആരായിരുന്നു, അതുപോലെ സ്വത്ത് ആരുടെ കൈവശത്തിലും നിയന്ത്രണത്തിലുമായിരുന്നു? എസ്ബിഐ ലേലത്തിലൂടെ ഉടമസ്ഥാവകാശവും കൈവശാവകാശവും ലില്ലി ജോസിലേക്ക് കൈമാറിയെന്നും, തദ്ദേശ സ്ഥാപനത്തിന്റെ രേഖകളിൽ പേര് തുടരുന്നു എന്ന കാരണത്താൽ മാത്രം ആന്റോ അഗസ്റ്റിനെ ഉത്തരവാദിയാകാനാകില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, സ്വത്തിന്റെ സാഹചര്യങ്ങൾ, തദ്ദേശ സ്ഥാപനത്തിന്റെ രേഖകൾ, മദ്യം പിടിച്ചെടുക്കൽ എന്നിവ തമ്മിലുള്ള ബന്ധം പരിശോധിച്ച് ആന്റോ അഗസ്റ്റിന് വീടുമായും പിടിച്ചെടുത്ത മദ്യവുമായും ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. എസ്ബിഐയുടെ വിൽപ്പന സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ-കൈമാറ്റ രേഖകൾ, പഞ്ചായത്ത് കെട്ടിട-നികുതി രേഖകൾ, ഉടമസ്ഥാവകാശ മാറ്റത്തിനുള്ള അപേക്ഷ, 2022ലെ ലേലത്തിനുശേഷം യഥാർഥത്തിൽ സ്വത്ത് ആരുടെ കൈവശമായിരുന്നു എന്നതിന്റെ തെളിവുകൾ എന്നിവ, മൂങ്ങാനിയിൽ വീട് എക്സൈസ് വകുപ്പ് പരിശോധിച്ച സമയത്ത് ആരുടെ ഉടമസ്ഥതയിലും കൈവശവും നിയന്ത്രണത്തിലുമായിരുന്നു എന്ന് കണ്ടെത്തുന്നതിൽ നിർണായകമായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

