തൃക്കാക്കര നഗരസഭാ പരിധിയിൽ നിന്നും പിടികൂടുന്ന തെരുവുനായ്ക്കൾക്ക് ജില്ലാ പഞ്ചായത്ത് എബിസി കേന്ദ്രത്തിൽ ശസ്ത്രക്രിയയും തുടർചികിത്സയും ലഭ്യമാക്കുന്നു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിയുടെ ഭാഗമായി നായ്ക്കൾക്ക് ശസ്ത്രക്രിയ നടത്തി ഒരാഴ്ചത്തെ പരിചരണവും ചികിത്സയും ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി മുളന്തുരുത്തി എബിസി കേന്ദ്രത്തിലേക്ക് തൃക്കാക്കര നഗരസഭാ പരിധിയിലെ തെരുവു നായ്ക്കളെ മാറ്റും. ഓണം കഴിഞ്ഞാലുടൻ പരിശീലനം ലഭിച്ച നായ്പിടുത്തക്കാർ നഗരസഭാ പ്രദേശത്ത് എത്തി നായപിടിത്തം ആരംഭിക്കും.
പിടികൂടുന്ന മൃഗങ്ങളെ മുളന്തുരുത്തി കേന്ദ്രത്തിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം ഏതാനും ദിവസങ്ങൾ നിരീക്ഷണത്തിൽ പാർപ്പിക്കും. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവയെ നേരത്തെ പിടികൂടിയ പ്രദേശങ്ങളിൽ തന്നെ തിരികെ കൊണ്ടുപോയി തുറന്നുവിടും.
നായ്ക്കൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഒന്നര ലക്ഷം രൂപ തൃക്കാക്കര നഗരസഭ ജില്ലാ പഞ്ചായത്തിലേക്ക് ഇതിനോടകം അടച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ തുക ആവശ്യമായി വന്നാൽ ബിൽ ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
ഒരു തെരുവു നായയെ പിടികൂടി, എബിസി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യംകരണവും (സ്റ്റെറിലൈസേഷൻ) പരിപാലനവും പൂർത്തിയാക്കി തിരികെ കൊണ്ടുപോയി വിടുന്നതിന് 1,500 രൂപയാണ് നഗരസഭ നൽകേണ്ടത്. നായ്ക്കളെ പിടിക്കുന്നതിന് 300 രൂപ, മരുന്നിനായി 600 രൂപ, നായ്ക്കളെ എത്തിക്കുന്നതിനുള്ള യാത്രാച്ചെലവ് 200 രൂപ, ഭക്ഷണത്തിനായി 400 രൂപ എന്നിങ്ങനെയാണ് തുക കണക്കാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

