ലഹരിപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട്, ജനപ്രിയ ബ്രാന്‍ഡായ ‘ഓള്‍ഡ് മങ്ക്’ യഥാര്‍ത്ഥ റമ്മല്ലെന്നും അതൊരു ‘റം ഫ്ലേവേര്‍ഡ് സ്പിരിറ്റ്’ മാത്രമാണെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന പ്രമുഖ വിസ്കികളിലും റമ്മുകളിലും ഭൂരിഭാഗവും സാങ്കേതികമായി ആ പദവിക്ക് അര്‍ഹമല്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ഡീലക്സ്, ആന്റിക്വിറ്റി ബ്ലൂ, ഓള്‍ഡ് മങ്ക് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ കൃത്രിമ ഫ്ലേവറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് എഫ്.എസ്.എസ്.എ.ഐ വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് സെപ്റ്റംബർ 3-ന് കേസ് ബോംബെ ഹൈക്കോടതിയില്‍ പരിഗണിച്ച വേളയിലാണ്, ഓള്‍ഡ് മങ്ക് ‘റം’ എന്ന പേരില്‍ വില്ക്കാന് കഴിയില്ലെന്ന് അതോറിറ്റി കര്‍ശന നിലപാട് സ്വീകരിച്ചത്.
കരിമ്പ് നീരോ അതിന്റെ ഉല്‍പ്പന്നങ്ങളോ വറ്റിച്ചെടുക്കുന്നതിന് പകരമായി, കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കുന്ന ന്യൂട്രല്‍ സ്പിരിറ്റും കാരമല്‍ കളറും എസന്‍സും ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നതെന്നാണ് അധികൃതരുടെ വാദം. കേസ് വരുന്ന സെപ്റ്റംബർ 11-ന് കോടതി വീണ്ടും പരിഗണിക്കും.
മഹാരാഷ്ട്രയില്‍ ഓള്‍ഡ് മങ്കിന്റെ വില്പന നിലച്ചതിനെ തുടര്‍ന്ന്, നിര്‍മ്മാതാക്കളായ മോഹന്‍ മീക്കിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
ഇന്ത്യയിലെ മദ്യനിര്‍മ്മാണം എങ്ങനെ?
ലോകമെമ്പാടും ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ഫെര്‍മന്റ് ചെയ്ത് ഡിസ്റ്റില്‍ ചെയ്തുവാണ് വിസ്കി ഉണ്ടാക്കുന്നത്. കരിമ്പ് നീരില്‍ നിന്നുമാണ് സാധാരണയായി റം ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍, ഇന്ത്യയില്‍ വില്‍ക്കുന്ന 90 ശതമാനത്തിലധികം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളും പഞ്ചസാര മില്ലുകളിലെ അവശിഷ്ടമായ മൊളാസസില്‍ നിന്നുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇ.എന്‍.എ) ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. 96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഈ ഇ.എന്‍.എ-യില്‍ ശുദ്ധീകരിച്ച വെള്ളം ചേര്‍ത്ത് വീര്യം 42.8 ശതമാനമായി കുറയ്ക്കുന്നു.
തുടര്‍ന്ന് വിസ്കിയോ റമ്മോ ആക്കി മാറ്റാന്‍ ആവശ്യമായ കളറും ഫ്ലേവറുകളും ചേര്‍ക്കുകയാണ് ചെയ്യുന്നത്. പെട്രോളില്‍ കലര്‍ത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന അതേ ഈഥനോള്‍ തന്നെയാണ് ഈ ഇ.എന്‍.എയും.
സ്കോട്ട്ലന്‍ഡിലും അമേരിക്കയിലും വര്‍ഷങ്ങളോളം തടിവീപ്പകളില്‍ സൂക്ഷിച്ചാണ് വിസ്കി വാറ്റിയെടുക്കുന്നതെങ്കില്, ഇന്ത്യയില്‍ നിമിഷനേരം കൊണ്ട് ഇ.എന്‍.എ-യില്‍ എസന്‍സ് ചേര്‍ത്ത് ഇവ നിര്‍മ്മിച്ചെടുക്കുകയാണ്. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര നിലവാരമുള്ള മദ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ വ്യാജ മദ്യം പോലെയുള്ള ഒരു പാനീയമായി മാറുന്നു.
രാജ്യത്ത് കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്കാന് ധാന്യങ്ങള്‍ ആവശ്യമായിരുന്നതിനാല്‍, പണ്ടുമുതലേ ധാന്യങ്ങളില്‍ നിന്ന് മദ്യമുണ്ടാക്കുന്നത് ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇതാണ് മൊളാസസ് അധിഷ്ഠിത വിദേശമദ്യം ഇവിടെ പ്രചാരത്തിലാകാന്‍ കാരണം.
വിപണിയിലെ മാറ്റങ്ങളും പരിഹാരവും
ഇന്ത്യന്‍ സിംഗിള്‍ മാള്ട്ടുകളായ ഇന്ദ്രി, അമൃത, പോള്‍ ജോണ്‍, രാംപൂര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. 2023-ല്‍ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ‘ഇന്ദ്രി’ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.
എങ്കിലും ഇവയുടെ ഉയര്‍ന്ന വില കാരണം സാധാരണ വിപണിയില്‍ ഇവയുടെ സാന്നിധ്യം വളരെ പരിമിതമാണ്. 2025-ല്‍ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിപണി 2032-ഓടെ 101 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഉപഭോക്താക്കളുടെ വിശ്വാസവും വ്യവസായത്തിന്റെ വളര്‍ച്ചയും മുന്‍നിര്‍ത്തി എഫ്.എസ്.എസ്.എ.ഐയും നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇതിനൊരു പ്രായോഗിക പരിഹാരം കാണണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 2018-ല്‍ ബ്രാണ്ടിയുടെ കാര്യത്തില്‍ സമാനമായ പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ‘ഇന്ത്യന്‍ ബ്രാണ്ടി’ എന്ന പുതിയൊരു കാറ്റഗറി എഫ്.എസ്.എസ്.എ.ഐ അനുവദിച്ചിരുന്നു.
അതേ മാതൃകയില്‍ ‘ഇന്ത്യന്‍ റം’ അല്ലെങ്കില്‍ ‘ഇന്ത്യന്‍ വിസ്കി’ എന്ന പേരില്‍ പുതിയ ഉപവിഭാഗങ്ങള്‍ കൊണ്ടുവരികയാണ് ഇതിനുള്ള പോംവഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

