തിരുവനന്തപുരം: ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫിൽ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകൾ തുടരുന്നതിനിടെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോൺഗ്രസിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഹൈക്കമാൻഡ് ഇടപെടലുകളും നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നുമാണ് സുരേന്ദ്രൻ കുറിക്കുന്നത്. ഹൈക്കമാൻഡ് വെറും ലോ കമാൻഡ് ആണെന്നും നടപടികളെല്ലാം പ്രഹസനമാണെന്നും, പറയുന്നതിനൊപ്പം, ഇനിയങ്ങോട്ട് അഞ്ച് വര്‍ഷവും കാര്യങ്ങൾ തീരുമാനിക്കാൻ ഇത് തന്നെയാണ് ഗതിയെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിങ്ങനെ: ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം.
മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി.
കാത്തിരുന്നു കാണാം… അതേസമയം, അധികാരം നേടി ദിവസങ്ങൾ പിന്നിടുമ്പോഴും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നീളുകയാണ്. ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ പോരും കനക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്റെയും വാദം.
40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്ന് വി ഡി – ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്.
23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശ വാദം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

