‘വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയ്ക്ക് ഉന്നയിക്കാനാകില്ല’: 19 ദിവസം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ജാമ്യം
കൊച്ചി ∙ വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിന്മാറിയെന്ന ആരോപണം വിവാഹിതയ്ക്ക് ഉന്നയിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി.
വിവാഹത്തിൽ തുടർന്നുകൊണ്ടു തന്നെ മറ്റൊരു വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 19 ദിവസം ജയിലിൽ കഴിഞ്ഞ പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറത്തെ ഒരു ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ യുവാവിനെതിരെ അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്.
Also Read
തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. തുടർന്ന് കഴിഞ്ഞ മാസം 13ന് യുവാവ് അറസ്റ്റിലായി.
ബിഎൻഎസിലെ 84, 69 വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റ് കോടതിയും യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തിൽ തുടരുന്ന ഒരു വ്യക്തിയുമായി വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നത് നിലനിൽക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ ബിഎൻസ് 64 ബാധകമാകില്ല. ബിഎൻഎസ് 84 അനുസരിച്ച് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
യുവതിയും യുവാവുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നോ എന്ന് കോടതി അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുമായി അടുപ്പത്തിലായിരുന്നപ്പോൾ വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവിന്റെ വാദം. പിന്നീട് യുവതി മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിപ്പോയെങ്കിലും അടുപ്പം തുടർന്നു.
എന്നാൽ പുതിയ സ്ഥലത്ത് ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ ഒരു പരാതി ഉയർന്നു. ബില്ലിങ്ങിൽ ഉണ്ടായിരുന്ന സമയത്ത് 14 ലക്ഷം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നും യുവതി 9 ലക്ഷം രൂപ തിരിച്ചടച്ചെന്നും ഇനി 5 ലക്ഷം രൂപ കൂടി നൽകാനുണ്ടെന്നുമാണ് അറിയിച്ചത്.
ഇക്കാര്യങ്ങൾ അറിഞ്ഞതോടെയാണ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് എന്നും യുവാവ് പറയുന്നു. എന്നാൽ ഇതിന് 2 മാസത്തിനുള്ളിൽ യുവതി പരാതി നൽകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

