അനാവശ്യമായ വിവാദങ്ങൾ മാറ്റിവെച്ച് ലോകകപ്പിൽ ഇന്ത്യയുടെ അമ്പത് വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യൻ ഹോക്കി ടീമിന് ഇതിഹാസ താരം പി.ആർ. ശ്രീജേഷ്ന്റെ ഉപദേശം.
മൈതാനത്തിന് പുറത്തെ കോലാഹലങ്ങളും അനാരോഗ്യകരമായ ചർച്ചകളും അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 2014, 2018 ലോകകപ്പുകളിലും ഇന്ത്യ വ്യത്യസ്ത ജേഴ്സികൾ ധരിച്ചിട്ടുണ്ടെന്നും ജേഴ്സിയുടെ നിറം മാറ്റുന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ലെന്നും രണ്ട് തവണ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ശ്രീജേഷ് വ്യക്തമാക്കി.
നീല ജേഴ്സികൾ നീല ടർഫിൽ കാഴ്ചാസുഖം കുറയ്ക്കുന്നു എന്ന വാദത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെങ്കിലും, താരങ്ങൾ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവിടെക്കൊണ്ട് ആ ചർച്ച അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”സത്യം പറഞ്ഞാൽ, എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല.
കാരണം 2014, 2018 ലോകകപ്പുകളിലും ജേഴ്സി നിറം മാറിയിരുന്നു. ഞങ്ങളുടെ ഒരു ട്രെയിനിംഗ് കിറ്റ് പോലും ഓറഞ്ച് നിറത്തിലുള്ളതായിരുന്നു.
എന്തുകൊണ്ടാണ് ഈ ലോകകപ്പിന് മുമ്പ് ഇത്രയധികം ചർച്ചകൾ നടക്കുന്നത്? അത് കാവി നിറം ആയതുകൊണ്ടാണോ അതോ നിറം മാറിയതുകൊണ്ടു മാത്രമാണോ?” എന്ന് പി.ആർ. ശ്രീജേഷ് ചോദിച്ചു.
വരുന്ന ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി ജേഴ്സിയാണ് പ്രൈമറി കിറ്റായി ധരിക്കുന്നത്. വീരേൻ റസ്ക്വിന്യ, ധൻരാജ് പിള്ള, അജിത് പാൽ സിംഗ്, വാസുദേവൻ ഭാസ്കരൻ, പർഗത് സിംഗ് തുടങ്ങിയ മുൻ ക്യാപ്റ്റന്മാർ ഉൾപ്പെടെ നിരവധി പേർ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ജേഴ്സി നിറം മാറ്റുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, എന്നാൽ നീല ടർഫിൽ കാഴ്ചാസുഖം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന കാരണം വിചിത്രമാണെന്നും ശ്രീജേഷ് അഭിപ്രായപ്പെട്ടു. ”നിറം മാറ്റമാണ് പ്രശ്നമെങ്കിൽ, 2014ലും 2018ലും മഞ്ഞയും ഇളം നീലയും ജേഴ്സി ധരിച്ചപ്പോഴും അതുണ്ടാകേണ്ടിയിരുന്നു.
കളിക്കിടെ കാഴ്ചാസുഖം ലഭിക്കുന്നില്ല എന്ന കാരണം കൊണ്ടാണ് നിറം മാറ്റുന്നതെങ്കിൽ, ഇനി ഒരിക്കലും നീല ജേഴ്സി ധരിക്കാൻ പാടില്ല,” അദ്ദേഹം വ്യക്തമാക്കി. 2012 ലെ ലണ്ടൻ ഒളിമ്പിക്സ് മുതൽ നീല ടർഫുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജേഴ്സി നിറം രണ്ട് തവണ മാത്രമാണ് മാറിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ടോക്യോ, പാരിസ് ഒളിമ്പിക്സുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ടൂർണമെന്റുകളിലും ഇന്ത്യ നീല ജേഴ്സിയിലാണ് കളിച്ചിട്ടുള്ളത്. കളിക്കാരുടെ സമ്മതത്തോടെയാണ് ജേഴ്സി മാറ്റം വരുത്തിയിട്ടുള്ളതെങ്കിൽ പിന്നെ കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്ന് ശ്രീജേഷ് പറഞ്ഞു.
”കളിക്കാർ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, വിഷയം അവിടെ അവസാനിക്കുന്നു. കാരണം കളിക്കളത്തിൽ പ്രകടനം നടത്തേണ്ടത് കളിക്കാർ തന്നെയാണ്.” ജേഴ്സി വിവാദത്തിന് രാഷ്ട്രീയ നിറം നൽകുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു.
”രാഷ്ട്രീയത്തെ കായികരംഗത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. കളിക്കാർക്കാണ് മുൻഗണന.
അവർക്ക് പ്രശ്നമില്ലെങ്കിൽ പുറത്തുള്ളവർക്കും പ്രശ്നം ഉണ്ടാകേണ്ടതില്ല,” ശ്രീജേഷ് വ്യക്തമാക്കി. ഈ ചർച്ചകൾ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
”പുറത്തുള്ള ഇത്തരം ശബ്ദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ടീം എപ്പോഴും ശ്രമിക്കുന്നത്. കളിക്കാർക്ക് കാര്യങ്ങൾ അറിയാം, എങ്കിലും ഇപ്പോഴും സമയമുണ്ട്.
ടീം ഇപ്പോൾ യൂറോപ്പിലാണ്, അവർ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി ടൂർണമെന്റിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം,” ശ്രീജേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

