ബത്തേരി∙ കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വാഭാവിക മരണങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു. ഇന്നു വൈകിട്ട് 5ന് കോളിയാടി പാരിഷ് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് അംഗം എബി ജോസഫ് പറഞ്ഞു.
കൃത്യമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയുമാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. സംഭവത്തിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലുകളുണ്ടെന്ന പരാതി വന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്ന നൂൽപുഴ പൊലീസ് മരിച്ചവരുടെ മാതാപിതാക്കളുടെ പരാതിയിൽ കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
രേഷ്മയുടെയും ജിനേഷിന്റെയും കുടുംബാംഗങ്ങളിൽ നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു. രണ്ടു പേരുടെയും അമ്മമാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പൊലീസിനു നൽകിയിട്ടുള്ള പരാതിയിൽ പരാമർശിക്കുന്ന കോളിയാടി സ്വദേശിയെ വിളിച്ചു വരുത്തി ഇന്നലെ ചോദ്യം ചെയ്തു. ബീനാച്ചി സ്വദേശികളിൽ ഒരാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മൂന്നാമൻ വിദേശത്താണ്.
അയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജിനേഷിന്റെയും രേഷ്മയുടെയും പണം കടം നൽകിയവരുടെയുമെല്ലാം ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പണമിടപാടുകൾ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
എല്ലാവരുടെയും ഫോൺ രേഖകളും പരിശോധിക്കും. ഭീഷണിപ്പെടുത്തൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും പരിശോധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

