തിരുവനന്തപുരം ∙ സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 113 ഇലക്ട്രിക് ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപറേഷനും കെഎസ്ആർടിസിയും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും ചേർന്നുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കോർപറേഷൻ. മുൻ ഭരണ സമിതിയുടെ കാലത്ത് ഇതേ ആവശ്യമുന്നയിച്ച് തദ്ദേശ മന്ത്രി എം.ബി.രാജേഷിന് കോർപറേഷൻ കത്ത് നൽകിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. ബസ് സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും കോർപറേഷനും രണ്ട് തട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കോർപറേഷന്റെ പുതിയ നീക്കം.
നഗര ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാങ്ങിയ ഇ ബസുകൾ നഗരത്തിനു പുറത്തേക്ക് സർവീസ് നടത്തുകയാണെന്നും വരുമാനം പങ്കുവയ്ക്കണമെന്ന കരാർ വ്യവസ്ഥ കെഎസ്ആർടിസി പാലിക്കുന്നില്ലെന്നും ആരോപിച്ച് മേയർ വി.വി.രാജേഷ് ആണ് വിവാദത്തിന് തുടക്കമിട്ടത്.
വരുമാനം പങ്കുവയ്ക്കണമെന്ന് കരാറിൽ ഇല്ലെന്നും വേണമെങ്കിൽ ഈ ബസുകൾ കോർപറേഷൻ തിരിച്ചെടുത്തോട്ടെയെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ തിരിച്ചടിച്ചു. സമവായം ഉരുത്തിരിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്.
കെഎസ്ആർടിസിയാണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയതെന്ന വിവരം പുറത്തുവന്നു.
ഓപ്പൺ ടെൻഡർ വഴിയാണ് ബസുകൾ വാങ്ങിയത്. ഇത്രയും എണ്ണം ബസുകൾ ഒരുമിച്ച് ലഭ്യമല്ലാത്തതിനാൽ ഡീസൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തിയെങ്കിലും സ്മാർട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ നടപ്പായില്ല. ബസുകൾ വാങ്ങാൻ നൂറു കോടി രൂപയാണ് വകയിരുത്തിയത്.
ആദ്യ ഘട്ടമായി 62 ബസുകൾ വാങ്ങി. ബാക്കി എണ്ണം കിട്ടാതെ വന്നപ്പോഴാണ് ഡീസൽ ബസുകൾ വാങ്ങാൻ നീക്കമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

