
മഴ: കരകവിഞ്ഞ് ഭാരതപ്പുഴ; പട്ടാമ്പി–കിഴായൂർ നമ്പ്രം റോഡിൽ വെള്ളം കയറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടാമ്പി ∙ മഴ കനത്തതോടെ ഭാരതപ്പുഴ നിറഞ്ഞൊഴുകാൻ തുടങ്ങി. പട്ടാമ്പിയെ ആശങ്കയിലാഴ്ത്തി ഇന്നലെ രാവിലെ നിറഞ്ഞ നിള കരകവിഞ്ഞ് പട്ടാമ്പി – കിഴായൂർ നമ്പ്രം റോഡിൽ വെള്ളം കയറി. രാവിലെ റോഡിൽ കയറിയ വെള്ളം വൈകുന്നേരത്തോടെ പൂർണമായും പുഴയിലേക്ക് തിരിച്ചൊഴുകിത്തുടങ്ങി.കിഴായൂർ നമ്പ്രം തീരദേശ റോഡ് പട്ടാമ്പി പഴയ കടവ് ഭാഗത്ത് ഏറെ താഴ്ന്നു കിടക്കുന്നതിനാൽ പട്ടാമ്പിയിൽ പുഴ നിറഞ്ഞാൽ ആദ്യം വെള്ളം കയറുക ഇവിടെയാണ്. മഴ ശക്തമായാൽ ഭാരതപ്പുഴയിൽ വെള്ളം ഉയർന്ന് പട്ടാമ്പി പാലം മുട്ടി ഒഴുകാൻ തുടങ്ങും. പിന്നെയും പുഴയിൽ വെള്ളം കൂടിയാൽ പാലത്തിനു മുകളിലൂടെയാവും പുഴ ഒഴുകുന്നത്.
ഇന്നലെ രാവിലെ കിഴായൂർ നമ്പ്രം റോഡിൽ വെള്ളം കയറിയത് സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എല്ലാവരുടെയും ശ്രദ്ധ പട്ടാമ്പി പാലത്തിലേക്കായി. നിറഞ്ഞ നിള കാണാനായി ഏറെപ്പേർ പട്ടാമ്പി പാലത്തിലേക്ക് എത്തിയിരുന്നു. വൈകുന്നേരത്തോടെ പുഴയിൽ വെള്ളം അൽപം താണു. മുൻപ് തൃത്താല വെള്ളിയാങ്കല്ലിലെ ചില ഷട്ടറുകൾ അടഞ്ഞു കിടക്കുന്നതായിരുന്നു പട്ടാമ്പി പാലത്തിന് മുകളിൽ വെള്ളം കയറാൻ പ്രധാന കാരണം. ഇത്തവണ നേരത്തെ ഷട്ടറുകളെല്ലാം തുറന്നതിനാൽ വെള്ളം പുഴയിൽ കെട്ടി നിൽക്കാതെ ഒഴുകിപ്പോകുന്നുണ്ട്.
മലമ്പുഴ ഡാം തുറക്കാതിരുന്നതിനാലും മഴ ഇടവിട്ട് മാത്രം പെയ്തതിനാലും ചെയ്തതിനാൽ വെള്ളം പട്ടാമ്പി പാലത്തിന് മുകളിലേക്ക് കയറിയില്ല. പാലത്തിൽ വെള്ളം കയറിയാൽ ഗതാഗതം മുടങ്ങും. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലത്തിന്റെ കൈവരികൾക്ക് കേട് സംഭവിക്കാനും സാധ്യതയേറെയാണ്. വെള്ളം കയറാത്ത പുതിയ പാലം നിർമാണം ആരംഭിച്ചെങ്കിലും പുഴയിൽ വെള്ളം നിറഞ്ഞതിനാൽ പണി നിർത്തിവച്ചിരിക്കുകയാണ്. പാലം പണി ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനായാൽ വെള്ളം കയറാത്ത പാലം എന്ന പട്ടാമ്പിയുടെ സ്വപ്നം അടുത്ത വർഷം യാഥാർഥ്യമാകും.
മഴക്കാലം: ജാഗ്രതാ നിർദേശവുമായി പൊലീസ്
കൊപ്പം ∙ കള്ളന്മാരെയും സാമൂഹികവിരുദ്ധരെയും സൂക്ഷിക്കണം എന്ന ജാഗ്രതാ നിര്‍ദേശവുമായി കൊപ്പം പൊലീസ്. മഴക്കാലത്ത് മോഷ്ടാക്കള്‍ ഉൾപ്പടെയുള്ള സാമൂഹികവിരുദ്ധരുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് കൊപ്പം പൊലീസ് ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
പൊലീസ് നല്കുന്ന നിര്‍ദേശങ്ങള്‍:
1. വീടിന്റെ ലോക്ക് സംവിധാനങ്ങൾ പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണം. ഉറങ്ങുന്നതിനു മുന്‍പ് എല്ലാ വാതിലുകളും ജനാലകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
2. ജനല്‍ വാതിലുകളുടെ സമീപത്തും തുറസ്സായ സ്ഥലങ്ങളിലും കിടന്നുറങ്ങാതിരിക്കുക. മൺവെട്ടി, കോടാലി, മടവാൾ തുടങ്ങിയ ആയുധങ്ങൾ മോഷ്ടാക്കൾക്കു കിട്ടുന്ന തരത്തിൽ പുറത്തു വയ്ക്കാതിരിക്കുക.
3. അയൽവാസികൾ പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും അസമയങ്ങളിൽ സംശയാസ്പദമായ എന്തെങ്കിലും ശബ്ദമോ ആൾപെരുമാറ്റമോ ശ്രദ്ധയിൽ പെട്ടാൽ പരസ്പരം അറിയിക്കുകയും ചെയ്യുക. മുൻകരുതലുകള്‍ ഇല്ലാതെയും തനിച്ചും പുറത്തിറങ്ങരുത്.
4. എല്ലാ വീട്ടിലും പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ (9497963002), പൊലീസ് എമർജൻസി നമ്പർ (112) എന്നിവ ഫോണുകളില്‍ സേവ് ചെയ്യുക. അടിയന്തിര സാഹചര്യങ്ങളിൽ ഉടന്‍ വിവരം അറിയിക്കുക.
5. വീടുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും അതു പൊലീസിനു കൂടി ഗുണപ്രദമായ രീതിയിൽ റോഡിലെ ദൃശ്യങ്ങൾ കൂടി കിട്ടുന്ന തരത്തിൽ വയ്ക്കുകയും ചെയ്യുക.
6. പകൽസമയങ്ങളിൽ വീട്ടിൽ വരുന്ന അപരിചിതരെ അകത്തു കയറ്റാതിരിക്കുക. വീടിന്റെ പരിസരങ്ങളിൽ കറങ്ങി നടക്കുന്ന അപരിചിതരെ ശ്രദ്ധയിൽപെട്ടാൽ പൊലീസിൽ അറിയിക്കുക. അവരുടെ ഫോട്ടോ, വാഹനത്തിന്റെ നമ്പർ മുതലായവ എടുത്തുവയ്ക്കുക.
7. വീടു പൂട്ടിപ്പോകുന്ന വേളയിൽ വിവരം അയൽവാസികളെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും അറിയിക്കുക.
8. റസിഡൻഷ്യൽ ഏരിയകൾ കേന്ദ്രീകരിച്ച് കൂട്ടായ്മകൾ രൂപീകരിച്ചു കാവൽക്കാരെ നിയമിക്കുക.
9. പുറത്തിറങ്ങുമ്പോൾ കൂടുതൽ അളവിൽ ആകർഷണീയമായ വിധത്തിൽ സ്വർണാഭരണങ്ങൾ ധരിക്കാതിരിക്കുക. ആഭരണങ്ങൾ മൊട്ടുസൂചി പോലുള്ളവ കൊണ്ട് വസ്ത്രവുമായി പിൻ ചെയ്തു വയ്ക്കുക.
10. വീട്ടിലും പുറത്തും വാഹനങ്ങൾ നിർത്തിപ്പോകുമ്പോൾ ഹാന്‍ഡില്‍ ലോക്ക് ഉൾപ്പെടെ ചെയ്തു താക്കോൽ സുരക്ഷിതമായി കയ്യിൽ വയ്ക്കുക. വാഹനങ്ങളിൽ കഴിയുന്നതും ജിപിഎസ് സംവിധാനങ്ങൾ സ്ഥാപിക്കുക.
11.വ്യാപാര സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കാതിരിക്കുക. വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ചു സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തുക. വ്യാപാര സ്ഥാപനങ്ങളിൽ അകത്തും പുറത്തു റോഡ് ഭാഗവും കവർ ചെയ്യുന്ന തരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക.
12. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരങ്ങൾ ചെറിയ ഇടവേളകളിൽ തുറന്നു പണം എടുക്കുക.