
പുഴയുടെ ഗതിമാറ്റം തടയാനാകുമോ..?. കുന്തിപ്പുഴയിൽ വെള്ളമുയരുമ്പോൾ മാത്രം ഓർമ വരും തരിശിലെ സംരക്ഷണഭിത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട്∙ മഴക്കാലം അടുക്കുന്നതോടെ കുമരംപുത്തൂർ പഞ്ചായത്തിലെ വെള്ളപ്പാടം തരിശ് നിവാസികളുടെ നെഞ്ചിടിപ്പു കൂടുകയാണ്. കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പുഴ ഒഴുകുക ഇവരുടെ വീടുകൾക്കുള്ളിലൂടെയാണ്. തരിശ് ഭാഗത്തു സംരക്ഷണഭിത്തി നിർമിക്കണമെന്ന പ്രദേശത്തുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2018ലെ പ്രളയത്തിനു ശേഷം തത്തേങ്ങലത്തു രൂപപ്പെട്ട ബീച്ചിന്റെ മറുകരയാണു തരിശ്. 20 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കൃഷിയും കന്നുകാലി വളർത്തലുമാണു പ്രധാന വരുമാനം. മറുകരയിൽ ബീച്ച് രൂപപ്പെട്ട ശേഷം പുഴയുടെ ഗതി തരിശിലേക്കാണ്. തത്തേങ്ങലം ഭാഗത്തു സംരക്ഷണഭിത്തി കൂടി നിർമിച്ചതോടെ വെള്ളത്തിന്റെ കുത്തൊഴുക്കു തരിശിലേക്കായി. തരിശ് ഭാഗത്ത് ഏക്കർ കണക്കിനു ഭൂമിയാണു പുഴയെടുത്തത്.
ഒട്ടേറെ തെങ്ങുകളും കവുങ്ങുകളും പുഴയിലൂടെ ഒഴുകിപ്പോയി. തത്തേങ്ങലം ഭാഗത്തു മണൽപരപ്പും ഉരുളൻകല്ലുകളും വന്നടിഞ്ഞു കരയായി. പുഴ പൂർണമായും തരിശിലെ കൃഷിയിടത്തിലൂടെയാണ് ഒഴുകുന്നത്. ചെറിയതോതിൽ ജലനിരപ്പ് ഉയർന്നാൽ പോലും വീടുകളിലേക്കു വെള്ളം കയറുന്ന സ്ഥിതിയുണ്ട്. മഴക്കാലത്ത് ഇവിടെയുള്ളവരെ മാറ്റിപ്പാർപ്പിക്കുകയാണു പതിവ്. കന്നുകാലികളും കൃഷിയും ഉള്ളതിനാൽ മാറിത്താമസിക്കാനും കഴിയാത്ത സ്ഥിതിയാണ്. പുഴയുടെ മധ്യത്തിലെ മണൽപരപ്പും ഉരുളൻകല്ലുകളും നീക്കി പുഴയുടെ ഒഴുക്കു പഴയതുപോലെയാക്കുക, തരിശ് ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുക എന്നീ ആവശ്യങ്ങളാണ് ഇവിടത്തുകാർ മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. നാട്ടുകാരും പഞ്ചായത്തംഗം ഡി.വിജയലക്ഷ്മിയും പഞ്ചായത്ത് മുതൽ കലക്ടറേറ്റ് വരെ ഈ ആവശ്യം ഉന്നയിച്ചു പലതവണ കയറി ഇറങ്ങിയതാണ്.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ലാൻഡ് റവന്യു കമ്മിഷണർ സ്ഥലം സന്ദർശിക്കുകയും സംരക്ഷണഭിത്തിയുടെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിക്കാൻ പുഴ സംരക്ഷണ ഫണ്ടിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് 2024 മാർച്ച് 21നു ജില്ലാ കലക്ടർ ലാൻഡ് റവന്യു കമ്മിഷണർക്കു സമർപ്പിച്ചിരുന്നു. റവന്യു മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം അജൻഡയിൽ ഉണ്ടായിരുന്നെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ അടുത്ത യോഗത്തിലേക്കു മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല.പുഴയിൽ വെള്ളം ഉയരുമ്പോൾ ചർച്ച ചെയ്യുകയും വെള്ളം താഴുന്നതോടെ വിസ്മരിക്കുകയും ചെയ്യുന്നതാണ് തിരശിലെ സംരക്ഷണഭിത്തി നിർമാണം. വലിയൊരു ദുരന്തം ഉണ്ടാകുന്നതു വരെ ഈ അലംഭാവം തുടരും. അടിയന്തരമായി സംരക്ഷണഭിത്തി നിർമാണം ആരംഭിക്കണമെന്നാണു നാട്ടുകാർക്കു പറയാനുള്ളത്.