നല്ലേപ്പിള്ളി ∙ ശ്മശാനത്തിലെ കുറ്റിച്ചെടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 175 ലീറ്റർ സ്പിരിറ്റ് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ വി.രമേഷ് (നാരായണൻ–43) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ചിറ്റൂർ ഡിവൈഎസ്പി പി.അബ്ദുൽ മുനീറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ വൈകിട്ടോടെ പ്രതിയെ പിടികൂടുകയും നല്ലേപ്പിള്ളി വടക്കുംപുറത്തെ ശ്മശാനത്തിൽ നിന്നു സ്പിരിറ്റ് കണ്ടെടുക്കുകയുമായിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ശ്മശാനത്തിലെ പാഴ്ച്ചെടികൾക്കുള്ളിൽ 5 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് .
2024 ഒക്ടോബർ 27നു രാത്രി മോടമ്പടി പാറുമാൻചള്ളയിലെ ഒരു വീട്ടിൽ നിന്നും ജലസംഭരണിയിൽ ഒളിപ്പിച്ച നിലയിൽ 1260 ലീറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയിരുന്നു. അന്നു കൊണ്ടുവന്ന സ്പിരിറ്റിന്റെ ബാക്കി കൈമാറി വന്നതാണെന്നും പിന്നീട് ഇവിടെ ഒളിപ്പിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സ്പിരിറ്റ് മാറ്റാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തി പിടികൂടിയത്.
സ്പിരിറ്റ് കണ്ടെടുത്ത സ്ഥലം ചിറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടു കൈമാറിയതായി സിഐ എം.ആർ.അരുൺകുമാർ പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്ഐ തോമസ് ഔസേപ്പ്, ചിറ്റൂർ ഗ്രേഡ് എഎസ്ഐ ആർ.മകേഷ്, പ്രബേഷൻ എസ്ഐ കെ.കെ.മിഥുൻ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.സുമതി, സിവിൽ പൊലീസ് ഓഫിസർമാരായ ഹരിദാസ്, കൃഷ്ണനുണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

