മടവൂർ ∙ ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻകോടിനു സമീപം പൂർണമായി കത്തിനശിച്ചെന്ന വാർത്ത അറിഞ്ഞ് ഉള്ളുലഞ്ഞു കഴിയുകയായിരുന്ന കുടുംബത്തിലേക്ക് സിദ്ദിഖലിയുടെ ഫോൺ വിളി എത്തിയപ്പോഴാണു ആശ്വാസമായത്.
മടവൂർ രാംപൊയിൽ എ.പി.സിദ്ദിഖലിയും സജീവനുമായിരുന്നു ഈ ബസിലെ ഡ്രൈവർ കം കണ്ടക്ടർമാർ. സംഭവസമയം സിദ്ദിഖലി ആയിരുന്നു ബസ് ഓടിച്ചിരുന്നത്.
ഓട്ടത്തിനിടെ ഒരു ശബ്ദം കേട്ടിരുന്നതായി സിദ്ദീഖ് പറഞ്ഞു.
അത് സാധാരണ റോഡിൽ നിന്നുള്ള ശബ്ദമാണെന്നാണു കരുതിയത്. പിന്നീട് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടപ്പോൾ സിദ്ദീഖ് പുറത്തേക്ക് തലയിട്ടു നോക്കി.
അപ്പോഴാണു ബസിനടിയിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടൻ വാഹനം അരികു ചേർത്ത് നിർത്തി.
ബസ് ഓടിക്കുന്നതിനിടെ സിദ്ദിഖലി പുലർത്തിയ അതീവ ശ്രദ്ധയാണ് യാത്രക്കാർക്ക് രക്ഷയായത്.
ഇരുവരും ഞൊടിയിടയിൽ നടത്തിയ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. 2 യാത്രക്കാരുടെ ഒഴികെയുള്ള ബാഗുകളും ലഗേജുകളും സംരക്ഷിക്കാനായി.
ഒരു പെൺകുട്ടിയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള ബാഗും മറ്റൊരാളുടെ ലാപ്ടോപും അഗ്നിക്കിരയായി. സിദ്ദിഖലിയുടെയും സജീവന്റെയും ധീരമായ ഇടപെടൽ അറിഞ്ഞതോടെ ഒട്ടേറെ ആളുകളാണ് അഭിനന്ദന സന്ദേശം അറിയിക്കുന്നത്.
കോഴിക്കോട്ടേക്ക് പോയ കേരള ആർടിസി ബസിന് തീപിടിച്ചു; അപായമില്ല
ബെംഗളൂരു ∙ ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കു പോയ കേരള ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസിനു തീപിടിച്ചു.
ഡ്രൈവർ സജീവന്റെയും കണ്ടക്ടർ സാദിഖലിയുടെയും സമയോചിത ഇടപെടലിനെ തുടർന്നു 40 യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി 11.30നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ബസ് പുലർച്ചെ 2നു നഞ്ചൻഗുഡിലെത്തിയപ്പോഴാണു തീപിടിച്ചത്.
ബസിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ ബസ് നിർത്തി. തീ പടരുന്നതു കണ്ടതോടെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു.
അൽപസമയത്തിനുള്ളിൽ ബസ് പൂർണമായി കത്തി.
പലരുടെയും ലഗേജ് കത്തിയതോടെ സർട്ടിഫിക്കറ്റുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ നശിച്ചു. യാത്രക്കാരെ മൈസൂരുവിൽ നിന്നുള്ള മറ്റു ബസുകളിൽ കയറ്റിവിട്ടു.
അപകടത്തിൽപെട്ട ബസിനു പകരം ഡീലക്സ് ബസ് ഏർപ്പെടുത്തിയതായി കേരള ആർടിസി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

