കറുകച്ചാൽ ∙ ജോലിക്കു പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച സഹപ്രവർത്തകന്റെ മൃതദേഹത്തെ അനുഗമിക്കാൻ പോയ ജീവനക്കാർ സഞ്ചരിച്ച കെഎസ്ആർടിസി ബസിന് വാടക ഈടാക്കിയതായി പരാതി. കോട്ടയം ഡിപ്പോയിലെ ജീവനക്കാരുടെ സംഘടനകളാണ് അസി.
ട്രാൻസ്പോർട്ട് ഓഫിസർക്കെതിരെ (എടിഒ) ഗതാഗതമന്ത്രിക്കും എംഡിക്കും പരാതി നൽകിയത്.
കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ മാങ്ങാനം വാഴത്തറയിൽ സിബി സേവ്യർ (45) 25നു പുലർച്ചെയാണു കഞ്ഞിക്കുഴിയിൽ കുഴഞ്ഞുവീണു മരിച്ചത്. പിറ്റേന്നു വൈകിട്ട് 3.30നു സിബിയുടെ മൃതദേഹം ഡിപ്പോയിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലേക്കു കൊണ്ടുപോകുമ്പോഴാണ് 50 ജീവനക്കാർ അടങ്ങുന്ന സംഘം ബസിൽ അനുഗമിച്ചത്.
ഒരു ബസ് സൗജന്യമായി വിട്ടുതരണമെന്നു ജീവനക്കാർ എടിഒയോട് ആവശ്യപ്പെട്ടെങ്കിലും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാത്രമേ ബസ് വിട്ടുതരാൻ പറ്റുകയുള്ളൂ എന്നു മറുപടി ലഭിച്ചതായി പറയുന്നു.
തുടർന്നു 3600 രൂപ ജീവനക്കാർ പിരിവെടുത്ത് അടച്ചാണു ബസ് കൊണ്ടുപോയത്. ഡിപ്പോ ജീവനക്കാർ മരിച്ചാൽ, മറ്റുള്ളവർക്കു പോകാൻ ഒരു കണ്ടക്ടറെയും ഡ്രൈവറെയും നിയോഗിച്ച് ബസ് സൗജന്യമായി വിട്ടുനൽകുന്ന പതിവുണ്ടെന്നും യൂണിയൻ നേതാക്കൾ പറയുന്നു.
എന്നാൽ, പണം നൽകി മാത്രമേ വണ്ടി കൊണ്ടുപോകാൻ കഴിയൂ എന്നു താൻ പറഞ്ഞിട്ടില്ലെന്ന് എടിഒ പ്രതികരിച്ചു.
സ്ഥിരം തൊഴിലാളി മരിച്ചാൽ 5000 രൂപ കുടുംബത്തിനു കൈമാറും. മന്ത്രി, എംഡി, യൂണിറ്റ് എന്നിവരുടെ പേരിൽ റീത്ത് വയ്ക്കുകയും ചെയ്യും.
താൽക്കാലിക ജീവനക്കാർ മരിച്ചാൽ ഇത്തരത്തിൽ നടപടിയില്ല. എന്നാൽ, കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചു സിബിയുടെ ബന്ധുവിന് 5000 രൂപ കൈമാറിയിരുന്നെന്നും എടിഒ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

