
അനക്കമറ്റ് വാതകശ്മശാനം; അനങ്ങാതെ അധികൃതരും: മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ ഫാത്തിമാപുരത്തുള്ള നഗരസഭയുടെ ഗ്യാസ് ക്രിമറ്റോറിയം (വാതകശ്മശാനം) പ്രവർത്തനരഹിതമായതോടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ നാട്ടുകാർ. ക്രിമറ്റോറിയത്തിന്റെ പരിസരത്തു മൃതദേഹം മറവു ചെയ്യേണ്ടിവന്ന അവസ്ഥയും അടുത്തയിടെ ഉണ്ടായി! ഭരണത്തിൽ വന്ന 3 നഗരസഭാധ്യക്ഷന്മാർ മാറിമാറി ഉദ്ഘാടനം ചെയ്ത നഗരസഭാ ഗ്യാസ് ക്രിമറ്റോറിയത്തിനാണു ദുർഗതി. 2021ൽ ഒരു കോടി രൂപയോളം ചെലവഴിച്ചു നിർമിച്ച ക്രിമറ്റോറിയത്തെ നഗരസഭ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ഒരു വർഷമായി പ്രവർത്തനരഹിതമാണ്.
ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകരാറിലായി. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ബർണർ പ്രവർത്തിക്കുന്നില്ല. വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാത്തവരും സാധാരണക്കാരുമാണു ബുദ്ധിമുട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചങ്ങനാശേരി നഗരത്തിൽ മരിച്ച അതിഥിത്തൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തതു കാരണം ഏറെ ബുദ്ധിമുട്ടി. ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തിക്കുന്നില്ലെന്നു തിരിച്ചറിയാതെ മൃതദേഹവുമായി എത്തിയവരും കുടുങ്ങി. ഒടുവിൽ മൃതദേഹം ബന്ധുക്കൾ പരിസരത്തു തന്നെ മറവു ചെയ്യുകയായിരുന്നു.
വിളിച്ചിട്ടും പ്രതികരണമില്ല
∙ ക്രിമറ്റോറിയത്തിൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയ കമ്പനി അധികൃതരെ വിളിച്ചിട്ടു പ്രതികരണമില്ലെന്നാണു നഗരസഭയുടെ വാദം. കുറഞ്ഞ തുകയ്ക്കുള്ള ടെൻഡർ ക്ഷണിച്ച് ഗുണനിലവാരമില്ലാത്ത സാങ്കേതിക സംവിധാനങ്ങളാണു ക്രിമറ്റോറിയത്തിൽ സ്ഥാപിച്ചതെന്ന ആരോപണവും ശക്തമാണ്.